ഡോക്ടറുടെ കുഴലും കഴുത്തിലിട്ട് നടന്നുവരുന്ന കുട്ടികളുടെ കൂട്ടത്തിലെ നിറഞ്ഞുചിരിക്കുന്ന ആ രണ്ടുപേരുടെ കഥ അറിയാവുന്നവർ ചുരുക്കം. ആധിയും വ്യാധിയും ഒഴിയാത്ത അട്ടപ്പാടിയിലെ ആദിവാസി ഉൗരിൽ നിന്ന് ഡോക്ടർമാരായി വരികയാണ്, തുളസിയും ലക്ഷ്മിപ്രിയയും. ആദിവാസി പെൺകുട്ടികളായ ഇവരുടെ എംബിബിഎസ് വിജയം നിശ്ചയദാർഢ്യത്തിന്റെ തെളിവുകൂടിയാണ്. അഗളി കാവുണ്ടിക്കല്ലിലെ തുളസിയും ഒസത്തിയൂരിലെ ലക്ഷ്മിപ്രിയയുമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടിയത്.
22വർഷങ്ങൾക്കുശേഷമാണ് അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികൾ എംബിബിഎസ് നേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്, ഇവരുടെ വിജയകഥയ്ക്ക്. ഇരുള വിഭാഗത്തിലെ ആദ്യവനിതാ ഡോക്ടർമാരാണ് ഇരുവരും. 1995ൽ എംബിബിഎസ് നേടിയ ചിറ്റൂർ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ.കമലാക്ഷിയാണ് ആദിവാസികൾക്കിടയിലെ ആദ്യ വനിതാ ഡോക്ടർ. പരിമിതികൾക്കുള്ളിലെ ജീവിതം സമ്മാനിച്ച കരുത്താണ് തന്റെ വിജയരഹസ്യമെന്ന് തുളസി പറയുന്നു. കാവുണ്ടിക്കൽ ഊരിനടുത്ത് റോഡരുകിൽ തന്നെ പത്തേക്കറോളം ഭൂമിയുണ്ട് തുളസിയുടെ കുടുംബത്തിന്. പത്താംക്ലാസ് വിജയിച്ചെങ്കിലും കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച അച്ഛൻ മുത്തുസ്വാമിയും അമ്മ കാളിയമ്മയുമാണ് തുളസിയുടെ റോൾ മോഡലുകൾ.
പരമ്പരാഗത കൃഷിയോടൊപ്പം തെങ്ങും വാഴയുമുള്ള പറമ്പിലെ കൊച്ചുവീട്ടിലാണ് താമസം. വീടിന് എതിർ വശത്തെ കാവുണ്ടിക്കൽ തമിഴ് മീഡിയം ഗവ.എൽപിസ്കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് അഞ്ച് കിലോമീറ്റർ ദൂരെ അഗളി ഗവ.സ്കൂളിൽ. എസ്എസ്എൽസി കഴിഞ്ഞ് വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റാണ് പഠിച്ചത്. മൃഗ പരിപാലനമായിരുന്നു വിഷയമെങ്കിലും മനസുനിറയെ മനുഷ്യനെ ചികിത്സിക്കുന്ന ഡോക്ടറാകണമെന്നായിരുന്നു. വിഎച്ച്എസ്ഇ പരീക്ഷയോടൊപ്പം മെഡിക്കൽ എൻട്രൻസുമെഴുതി. പതിമുവായിരത്തിനടുത്ത് റാങ്ക്. അടുത്തവർഷം മണ്ണാർക്കാട്ട് കോച്ചിങ്ങിനു ചേർന്നു. പട്ടികവർഗക്കാരുടെ റാങ്ക് പട്ടികയിൽ പതിനേഴാം സ്ഥാനം നേടാനായി.
ഡോക്ടറുടെ കുഴലും കഴുത്തിലിട്ട് നടന്നുവരുന്ന കുട്ടികളുടെ കൂട്ടത്തിലെ നിറഞ്ഞുചിരിക്കുന്ന ആ രണ്ടുപേരുടെ കഥ അറിയാവുന്നവർ ചുരുക്കം. ആധിയും വ്യാധിയും ഒഴിയാത്ത അട്ടപ്പാടിയിലെ ആദിവാസി ഉൗരിൽ നിന്ന് ഡോക്ടർമാരായി വരികയാണ്, തുളസിയും ലക്ഷ്മിപ്രിയയും. ആദിവാസി പെൺകുട്ടികളായ ഇവരുടെ എംബിബിഎസ് വിജയം നിശ്ചയദാർഢ്യത്തിന്റെ തെളിവുകൂടിയാണ്. അഗളി കാവുണ്ടിക്കല്ലിലെ തുളസിയും ഒസത്തിയൂരിലെ ലക്ഷ്മിപ്രിയയുമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടിയത്.
22വർഷങ്ങൾക്കുശേഷമാണ് അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികൾ എംബിബിഎസ് നേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്, ഇവരുടെ വിജയകഥയ്ക്ക്. ഇരുള വിഭാഗത്തിലെ ആദ്യവനിതാ ഡോക്ടർമാരാണ് ഇരുവരും. 1995ൽ എംബിബിഎസ് നേടിയ ചിറ്റൂർ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ.കമലാക്ഷിയാണ് ആദിവാസികൾക്കിടയിലെ ആദ്യ വനിതാ ഡോക്ടർ. പരിമിതികൾക്കുള്ളിലെ ജീവിതം സമ്മാനിച്ച കരുത്താണ് തന്റെ വിജയരഹസ്യമെന്ന് തുളസി പറയുന്നു. കാവുണ്ടിക്കൽ ഊരിനടുത്ത് റോഡരുകിൽ തന്നെ പത്തേക്കറോളം ഭൂമിയുണ്ട് തുളസിയുടെ കുടുംബത്തിന്. പത്താംക്ലാസ് വിജയിച്ചെങ്കിലും കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച അച്ഛൻ മുത്തുസ്വാമിയും അമ്മ കാളിയമ്മയുമാണ് തുളസിയുടെ റോൾ മോഡലുകൾ.
പരമ്പരാഗത കൃഷിയോടൊപ്പം തെങ്ങും വാഴയുമുള്ള പറമ്പിലെ കൊച്ചുവീട്ടിലാണ് താമസം. വീടിന് എതിർ വശത്തെ കാവുണ്ടിക്കൽ തമിഴ് മീഡിയം ഗവ.എൽപിസ്കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് അഞ്ച് കിലോമീറ്റർ ദൂരെ അഗളി ഗവ.സ്കൂളിൽ. എസ്എസ്എൽസി കഴിഞ്ഞ് വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റാണ് പഠിച്ചത്. മൃഗ പരിപാലനമായിരുന്നു വിഷയമെങ്കിലും മനസുനിറയെ മനുഷ്യനെ ചികിത്സിക്കുന്ന ഡോക്ടറാകണമെന്നായിരുന്നു. വിഎച്ച്എസ്ഇ പരീക്ഷയോടൊപ്പം മെഡിക്കൽ എൻട്രൻസുമെഴുതി. പതിമുവായിരത്തിനടുത്ത് റാങ്ക്. അടുത്തവർഷം മണ്ണാർക്കാട്ട് കോച്ചിങ്ങിനു ചേർന്നു. പട്ടികവർഗക്കാരുടെ റാങ്ക് പട്ടികയിൽ പതിനേഴാം സ്ഥാനം നേടാനായി.
കുന്നും മലയും നിറഞ്ഞ അട്ടപ്പാടിയുടെ പച്ചപ്പിൽ നിന്നും പട്ടണത്തിലെ തിരക്കുകളുടെ അമ്പരപ്പും കൗതുകവും മാത്രമായിരുന്നു തിരുവനന്തപുരത്തെത്തുമ്പോൾ തനിക്കുണ്ടായിരുന്നതെന്ന് തുളസി പറയുന്നു. ഒരിടത്തും ഒരു വിവേചനവുമുണ്ടായിരുന്നില്ല. പഠനം മാത്രമായിരുന്നു മുന്നിൽ. സർജറിയിൽ പിജി എടുക്കണമെന്നാണ് ആഗ്രഹം. മൺചുമരുകളുള്ള പഴയവീട് പൊളിച്ചു നന്നാക്കാനുള്ള ശ്രമത്തിലാണ് അച്ഛനും അമ്മയും. അവരെ ഒരുകൈ സഹായിക്കണം. പിന്നെ തന്റെ സ്വന്തം അട്ടപ്പാടിയെയും. എല്ലാ നന്മയും തന്ന കുലദൈവം മല്ലീശ്വരൻ ഇനിയും തുണയാകുമെന്ന വിശ്വാസത്തിലാണ് തുളസി.അധ്യാപകനായ വിജയ് ആണ് സഹോദരൻ. ദുരിതയാത്രയുടെ വഴികൾ കടന്ന്
മകളുടെ വിദ്യാഭ്യാസത്തിനായി ഒരു ആദിവാസി കുടുംബം നടത്തിയ യാത്രയുടെ അനിശ്ചിതത്വവും സങ്കടങ്ങളും ഒടുക്കം വിജയവും ചേർത്തുവച്ചാൽ ലക്ഷ്മിപ്രിയയുടെ ജീവിതമായി. അവഗണനയോടും വെല്ലുവിളികളോടും പൊരുതി എം. ലക്ഷ്മിപ്രിയ നേടിയ എംബിബിഎസിനു പത്തരമാറ്റിന്റെ തിളക്കമുണ്ട്. ലക്ഷ്മിയുടെ അമ്മ വാണിയ വിഭാഗക്കാരിയായ രുഗ്മിണി അട്ടപ്പാടിക്കാരനായ മുരുകനെ വിവാഹം ചെയ്തപ്പോൾ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. ഈ അവഗണനയിൽ കുടുംബം തകർന്നില്ല. ഇവർ അവർക്കെല്ലാം മറുപടി നൽകിയതു മക്കളുടെ വിദ്യാഭ്യാസം കൊണ്ടാണ്.
അഗളി, കള്ളമല, താവളം, പാക്കുളം ഒസത്തിയൂരിലെ കൂരയിൽ നിന്നു മക്കളുടെ വിദ്യാഭ്യാസത്തിനായി ഈ കുടുംബം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങുകയായിരുന്നു. മുരുകനു സിഐഎസ്എഫിലാണു ജോലി. മക്കളുടെ വിദ്യാഭ്യാസം മാത്രം ലക്ഷ്യമായപ്പോൾ രുഗ്മിണിയും ഭർത്താവിനൊപ്പം അട്ടപ്പാടി വിട്ടു. ആലുവ കേന്ദ്രീയവിദ്യാലയത്തിലാണ് നാലാം ക്ലാസ് വരെ ലക്ഷ്മി പഠിച്ചത്. അപ്പോഴേക്കും മുരുകനു മംഗളൂരുവിലേക്കു സ്ഥലം മാറ്റമായി. അഞ്ചു മുതൽ എസ്എസ്എൽസി വരെ മംഗളൂരു കേന്ദ്രീയ വിദ്യാലയത്തിൽ. തനിക്ക് ഡോക്ടറാവണമെന്നു ലക്ഷ്മി പറഞ്ഞപ്പോൾ തിരുവനന്തപുരത്തേക്കു താമസം മാറ്റി.
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നു പ്ലസ് ടു ഉയർന്ന മാർക്കോടെ പാസായി. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും. മക്കൾക്കു വേണ്ടി വീടും നാടും വിട്ട രുഗ്മിണിക്കു ഫലം വന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. വിജയത്തോടെ മകളുടെ കൈയും പിടിച്ചുവരാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ. ജനറൽ മെഡിസിനിൽ പിജി പൂർത്തിയാക്കി അട്ടപ്പാടിയിൽ തന്നെ ജോലി നോക്കണമെന്നാണു ലക്ഷ്മിയുടെ ആഗ്രഹം. തങ്ങളെ അവഗണിച്ചവർക്കും മാറ്റിനിർത്തിയവർക്കും വേണ്ടി ജോലി ചെയ്യാനാണ് ആഗ്രഹമെന്നു ലക്ഷ്മി. ഇനിയുള്ള സ്വപ്നം, തനിക്കും സഹോദരൻ ഉണ്ണികൃഷ്ണനും വേണ്ടി എല്ലാം സഹിച്ച മാതാപിതാക്കൾക്ക് സ്വസ്ഥമായി കഴിയാനൊരു വീടൊരുക്കുക എന്നതാണ്. ഡൽഹിയിലുള്ള അച്ഛൻ വിരമിച്ചെത്തുമ്പോഴെക്കും ജീവിതഭാരം ഏറ്റെടുക്കാൻ ഒരുങ്ങുകയാണു ലക്ഷ്മി. ഒരു പരീക്ഷാഫലം കൊണ്ട് ജീവിതം മുഴുവനായി മാറില്ലെങ്കിലും ഇതൊരു വഴിത്തിരിവാണെന്ന് അവൾ തിരിച്ചറിയുന്നു.