വാഴക്കുളം പൈനാപ്പിളിന്റെ സവിശേഷ രുചിയും മധുരവും സുഗന്ധവുമാണ് അതിന് ഭൗമസൂചികാ (ജിഐ) പദവി നേടിക്കൊടുത്തത്. ബ്രസീലിൽ ജനിച്ച് പോർച്ചുഗീസുകാർക്കൊപ്പം വിരുന്നുകാരനായി കേരളത്തിലെത്തിയ പൈനാപ്പിളിന് വാഴക്കുളം എന്ന ഗ്രാമത്തിന്റെ പേരു ചേർത്ത് ഭൂപ്രദേശ സൂചിക ലഭിച്ചത് ഏറെ അഭിമാനകരമാണ്.
പൈനാപ്പിളിന്റെ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. സംസ്ഥാനങ്ങളിൽ കേരളത്തിന് എട്ടാം സ്ഥാനവും. വാഴക്കുളം പൈനാപ്പിളിനു മികച്ച കയറ്റുമതിസാധ്യതയാണുള്ളത്. ഭൂപ്രദേശ സൂചിക ലഭിച്ചതും പാക്കിങ്ങിന് യോജ്യമായ രൂപഘടനയും മികച്ച സ്വാദും മധുരവുമെല്ലാമാണ് ഇതിനു കയറ്റുമതി സാധ്യത വർധിപ്പിച്ച ഘടകങ്ങൾ. കേരളത്തിൽ കന്നാര എന്ന മൗറീഷ്യസ് ഇനമാണ് വ്യാപകമായി കൃഷി ചെയ്തുവരുന്നത്. ക്യൂ, ക്യൂൻ ഇനങ്ങളും കേരള കാർഷിക സർവകലാശാലയുടെ സങ്കരയിനമായ അമൃതയും കൃഷി ചെയ്തുവരുന്നു.
സ്തൂപാകൃതിയുള്ള കായ്കളും ഹൃദ്യമായ രുചിയും മണവുമുള്ള മൗറീഷ്യസ് ഇനം ടേബിള്‍ വെറൈറ്റിയായും ജ്യൂസ് ഉണ്ടാക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. ഉരുണ്ട കായ്കളുള്ള ക്യൂ ഇനം സംസ്കരണത്തിനു യോജ്യമാണ്. നല്ല മഞ്ഞനിറമുള്ള നാരില്ലാത്ത കാമ്പും ചാറു കൂടുതലുള്ളതുമായ ഈയിനം കാനിങ്ങിനും നന്ന്. ക്യൂൻ ഇനങ്ങൾ ടേബിൾ വെറൈറ്റിയായി ഉപയോഗിക്കാനാണ് യോജ്യം.
അവശിഷ്ടങ്ങളിൽനിന്ന്
പൈനാപ്പിൾ സംസ്കരണയൂണിറ്റ് ആരംഭിക്കുമ്പോൾതന്നെ അതിന്റെ അവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ധാരണ വേണം. ഒരു കിലോ പൈനാപ്പിൾ സംസ്കരണത്തിനെടുക്കുമ്പോൾ അര കിലോയോളം അവശിഷ്ടം വരാൻ സാധ്യതയുണ്ട്. അവശിഷ്ടങ്ങളിൽ ഭക്ഷ്യയോഗ്യഭാഗമാണ് കൂഞ്ഞ് അഥവാ കോർ. ഇതുപയോഗിച്ച് കാൻഡി, അച്ചാർ എന്നിവ നിർമിക്കാം. പൈനാപ്പിളിന്റെ ഔഷധഗുണത്തിനു നിദാനമായ ബ്രോമിലീൻ എൻസൈം ധാരാളം അടങ്ങിയിട്ടുള്ള ഭാഗമാണ് കൂഞ്ഞും ഞെടുപ്പും. വ്യവസായികാടിസ്ഥാനത്തിൽ ബ്രോമിലീൻ വേർതിരിച്ചെടുക്കാനായാൽ വൻ സാധ്യതയാണുള്ളത്.
പൈനാപ്പിൾ തൊലി, കണ്ണ് എന്നിവയിൽനിന്ന് വീര്യം കൂടുതലുള്ള വൈനും, വൈനില്‍നിന്നു വിനാഗിരിയും തയാറാക്കാം. ഈ ഉൽപന്നങ്ങള്‍ രണ്ടും തയാറാക്കുന്നതിനു ലൈസൻസ് ആവശ്യമുണ്ട്. പൈനാപ്പിൾ ഇലയിൽനിന്ന് യന്ത്രസഹായത്താൽ നാര് വേർതിരിച്ചെടുക്കാനായാൽ അതുകൊണ്ടുള്ള വസ്ത്രങ്ങൾക്കും കൗതുകവസ്തുക്കൾക്കും വിപണിയിൽ നല്ല സ്വീകാര്യതയുണ്ട്.