ഈ പെണ്ണിനെ എങ്ങനെയെങ്കിലും വേഗം കെട്ടിച്ചുവിടണം. വർഷങ്ങൾ മുന്നോട്ടു പോകുന്തോറും ഇവളെ കെട്ടിച്ചയക്കാൻ ബുദ്ധിമുട്ടാകും. കറുത്ത പെണ്ണെന്നു വിളിച്ചു ബന്ധുക്കൾ കുത്തിനോവിക്കുമ്പോഴും ഹീലുള്ള ചെരിപ്പിട്ടു നടക്കാൻ കുടുംബക്കാർ നിർബന്ധിക്കുമ്പോഴുമെല്ലാം അവൾ ആരും കാണാതെ ഒരുപാടു കരഞ്ഞിട്ടുണ്ട്. താനെന്ന ഭാരം ഒഴിയാനായി ബന്ധുക്കൾ കാത്തിരിക്കുന്നതു കണ്ടു മനസ്സു നൊന്തിട്ടുണ്ട്.
ഷഹീന ബീഗം എന്ന 19 വയസ്സുകാരി അവളുടെ കഥ പറഞ്ഞു തുടങ്ങുന്നതിങ്ങനെ. ജിഎംബി ആകാശ് എന്ന ഫൊട്ടോഗ്രാഫറാണ് ഷഹീനയുടെയും അവളുടെ ജീവിതത്തിൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ നിലാവു പരത്തിയ മൊമിനുൾ ഇസ്ലാം എന്ന 21 വയസ്സുകാരന്റെയും കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ബന്ധുക്കളുടെ നിർദേശമനുസരിച്ച് പെണ്ണുകാണാനായി എത്തുന്നവർക്കു മുന്നിൽ അവൾ അണിഞ്ഞൊരുങ്ങി നിന്നിട്ടുണ്ട്. മുഖത്തു പൗഡറുകൊണ്ടു പുട്ടിയടിക്കും പൊക്കം തോന്നാനായി ഹീലുള്ള ഷൂസുകൾ ധരിക്കും വീഴാതിരിക്കാൻ എത്രയൊക്കെ ശ്രമിച്ചാലും പലപ്പോഴും കാലിടറും.
അപ്പോഴൊക്കെയും പെണ്ണുകാണാൻ വന്നവർക്കു മുന്നിലും അപഹാസ്യയാവും. കറുത്തതും പൊക്കം കുറഞ്ഞതുമായ പെണ്ണിന്റെ എന്തു സൗന്ദര്യം നോക്കാനാണെന്ന പുച്ഛഭാവത്തിൽ അവർ അവളുടെ വരുമാനത്തെക്കുറിച്ചും പാചകവൈദഗ്ധ്യത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കും. കറുമ്പിപ്പെണ്ണിന്റെ മുടി ഒറിജിനലാണോ എന്നു പരിശോധിക്കാൻ മുടി ശക്തിയായി വലിച്ചു നോക്കും. ഹീൽ ചെരുപ്പിട്ടു നടക്കുമ്പോൾ കാലിടറുന്നതിൽ സംശയം തോന്നുന്നതുകൊണ്ട് അവളെ നടത്തിച്ചു നോക്കും. എന്നിട്ടും മതിവരാതെ ഒരോ കുറ്റവും കുറവും പറഞ്ഞ് അവളെ വേണ്ടെന്നു പറഞ്ഞു പടിയിറങ്ങിപ്പോകും.
ഓരോദിവസും അപമാനം സഹിച്ചുകൊണ്ടു തളളിനീക്കുന്നതിനിടെയാണ് ഒരു പുരുഷനെ കാണാൻ അവളെ വീട്ടുകാർ നിർബന്ധിക്കുന്നത്. തീരെ താൽപര്യമില്ലെന്നു അവൾ പറഞ്ഞിട്ടും വീട്ടുകാർ വീണ്ടും വീണ്ടും നിർബന്ധിച്ചു. വീടിനു പുറത്തൊരു സ്ഥലത്തുവെച്ചാണ് അവർ കണ്ടുമുട്ടിയത്. തന്നെ അപമാനിക്കുന്ന സ്ഥിരം ചോദ്യങ്ങൾ ആ പുരുഷൻ ആവർത്തിക്കുമെന്നു കരുതി അവൾ കാത്തിരുന്നു. തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഹീലിലേക്കു മിഴിയുറപ്പിച്ച് അവൾ ഇരുന്നു.