ദേ നോക്കൂ, പിള്ളേരുടെ അച്ഛാ, ഏട്ട, പപ്പാ, അച്ചാച്ചാ, ഇച്ചായ, ചേട്ടായീ... അങ്ങനെ സംബോധനകളുടെ ഒരു നീണ്ട പട്ടികയാണ് മുന്നിലുള്ളത്. കേരളത്തിൽ പൊതുവെ ഈ പേരുകളൊക്കെയാണ് ഭർത്താവിനെ വിളിക്കാൻ ഭാര്യ ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യൻ വധുക്കൾക്ക് ഭർത്താവിനെ അവർക്കിഷ്ടമുള്ള പേരു വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാവും അതിന്റെ ഉത്തരം.
പുരുഷകേന്ദ്രീകൃത സമൂഹത്തിൽ പുരുഷനു സ്ത്രീയെ എന്തു പേരിട്ടും വിളിക്കാം. ആരും അതിനെ ചോദ്യം ചെയ്യില്ല. എന്നാൽ ഭർത്താവിനെ ഭാര്യ വിളിക്കുന്ന പേരിലാണ് ഭർത്താക്കന്മാരോടുള്ള ബഹുമാനം എന്നു ചിന്തിക്കുന്ന സമൂഹത്തിൽ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച് സമൂഹം കൽപ്പിച്ചു തന്നിട്ടുള്ള പേരുകൾ വിളിക്കാൻ നിർബന്ധിതരാവുകയാണ് ഭാര്യമാർ.
പ്രണയ വിവാഹങ്ങൾ ഏറിവരുമ്പോഴും സമപ്രായക്കാരായ സഹപാഠികളെ വിവാഹം ചെയ്യുമ്പോഴുമെല്ലാം പെൺകുട്ടികൾ ആരെയൊക്കെയോ ഭയപ്പെട്ടിട്ടെന്ന പോലെ ഭർത്താവിനെ പേരുവിളിച്ച് അഭിസംബോധന ചെയ്യാൻ മടിക്കുന്നു. സ്വകാര്യ നിമിഷങ്ങളിൽ മാത്രം ഭർത്താവിനെ ഇഷ്ടമുള്ള പേരുകൾ വിളിക്കുകയും മറ്റുള്ളവരുടെ മുന്നിൽവെച്ച് ബഹുമാനത്തോടെ സമൂഹം കൽപ്പിച്ചു നൽകിയ പേരുകൾ വിളിക്കുകയും ചെയ്യുന്ന എത്രയോ പെൺകുട്ടികൾ ഇന്നത്തെ സമൂഹത്തിലുണ്ട്.
ആ പൊതുധാരണയെത്തിരുത്തിക്കുറിക്കുകയാണ് ഇവിടെയൊരു വീഡിയോ. ഭർത്താക്കന്മാർക്ക് ഭാര്യമാർ നൽകുന്ന ബഹുമാനം എന്തുകൊണ്ട് അവർ തിരിച്ചു നൽകുന്നില്ല എന്ന് ഈ സ്ത്രീകൾ ചോദിക്കുന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അവർ ഭർത്താക്കന്മാരുടെ പേരുകൾ വിളിച്ച് അവരെ അഭിസംബോധന ചെയ്യുന്നു. മഹാരാഷ്ട്രയിലെ കുറച്ച് സ്ത്രീകൾ ആണ് ഭർത്താക്കന്മാരുടെ പേരുകൾ വിളിച്ച്് അവരെ സംബോധന ചെയ്യുന്നത്. ആദ്യമായി സ്വന്തം ഭർത്താവിന്റെ പേരുകൾ വിളിച്ച് അവരെ അഭിസംബോധന ചെയ്യാൻ ധൈര്യം കിട്ടിയപ്പോൾ അവരിൽ പലരും നാണംകൊണ്ടു ചൂളിപ്പോയി.