ബെള്ളൂർ(കാസർകോട്)∙ മഴ കനത്തുപെയ്താലും സ്കൂളിന് അവധിയാകരുതേയെന്നു പ്രാർഥിക്കുന്ന ഒരേയൊരു കുട്ടിയേയുള്ളു നാട്ടക്കലിൽ. സങ്കടം പെയ്തിറങ്ങുന്ന ചായ്പിനു കീഴെ പുഞ്ചിരിക്കുന്ന മുഖവുമായി ഇരിക്കുന്ന രണ്ടാം ക്ലാസുകാരി നന്ദനക്കുട്ടി. സ്കൂളുണ്ടെങ്കിൽ അവളുടെ സ്നേഹമുള്ള അധ്യാപകർ ആരുമറിയാതെ വീട്ടിലേക്കുള്ള ഉച്ചക്കഞ്ഞി കൂടി നൽകും.
സ്കൂൾ വിട്ടാൽ ചോറ്റുപാത്രവുമായി ഓടിയെത്തി അഞ്ചുപേരുടെ മനസ്സു നിറയ്ക്കാം. കാരണം, അവരുടെ വയറു നിറയുന്നതു വല്ലപ്പോഴും മാത്രം! നാട്ടക്കലിലെ പള്ളിക്കുഞ്ഞിയുടെ കടയുടെ പിന്നിലെ പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന സുഗന്ധിയുടെ മകളാണ് ദേവിനന്ദന.
കൂട്ടിനു നാലുവയസ്സുകാരി വന്ദനയും എട്ടുമാസം മാത്രം പ്രായമുള്ള വിഷ്ണുവും. സുഗന്ധിയുടെ അമ്മ ശാരദയും എൻഡോസൾഫാൻ ദുരിതം പേറുന്ന സഹോദരി മീനാക്ഷിയും ഇതേ കൂരയിൽ സങ്കടം പങ്കിടുന്നു. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ പെട്ട മീനാക്ഷിക്കു കിട്ടുന്ന 1700 രൂപ പെൻഷൻ മാത്രമാണ് ആകെയുള്ള വരുമാനം.
മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടുമില്ല. ടാർപോളിൻ കെട്ടിയ ഷെഡ്ഡു പോലും സ്വന്തമല്ല. വാടകയായ 1200 രൂപ കൊടുത്തിട്ടു മാസങ്ങളേറെയായി. ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതിയുമില്ല. ഗോളിക്കട്ടയിൽ നാലു സെന്റ് സ്ഥലമുണ്ട്. ഇഎംഎസ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീടും.
സുഗന്ധിയുടെ ഭർത്താവും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് അവിടം വിട്ടുപോകേണ്ടി വന്നു. ഭർത്താവു നോക്കുന്നില്ലെന്ന സങ്കടവും ഇവർ പങ്കിടുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മീനാക്ഷിക്കു ചികിത്സ പോലും ലഭിക്കുന്നില്ല. കിടന്നകിടപ്പിൽ മലമൂത്രവിസർജനം ചെയ്യുന്ന സ്ഥിതി. ഈ ഷെഡ്ഡിനുള്ളിൽ തന്നെയാണ് കുഞ്ഞുങ്ങളും വളരുന്നത്.
അതെല്ലാം സഹിക്കാം, വിശപ്പൊഴിഞ്ഞു നിന്നിരുന്നെങ്കിൽ... ഒരു പൊതി ചോറെങ്കിലും ഇവർക്കെത്തിച്ചു നൽകാനായാൽ അതാവും ഈ നോമ്പുകാലത്തിന്റെ പുണ്യം. ഫോണില്ലാത്ത ഈ വീടിനരികിലെ കടയുടമയുടെ നമ്പർ: 9747727368.