ആലപ്പുഴ ∙ പാലത്തിൽ കളിക്കുന്നതിനിടെ പെട്ടെന്നു നാലു വയസുകാരൻ അലൻ അപ്രത്യക്ഷനായി. അൽപം മാറി നിൽക്കുകയായിരുന്ന ആൽവിൻ ഓടിയെത്തി നോക്കിയപ്പോൾ കഴുത്തറ്റം വെള്ളത്തിലേക്കു താഴുകയായിരുന്നു അലൻ. ഒന്നും ചിന്തിക്കാതെ ആൽവിൻ നിലത്തു കിടന്ന് എത്താവുന്നത്ര കൈ താഴേക്കിട്ട് അലന്റെ കുപ്പായത്തിൽ പിടിച്ചു പൊക്കി. പ്രദേശത്തെ മലിനജലം മുഴുവൻ ഒഴുകിയെത്തുന്ന മുതലപ്പൊഴി കനാലിൽ നിന്നു തലയുയർത്തിയ അലൻ ആൽവിന്റെ കുഞ്ഞുകൈകളിലേക്കു പിടിച്ചു കരയിലേക്കു വലിഞ്ഞു കയറി.
ആലപ്പുഴ കാഞ്ഞിരംചിറയിൽ കഴിഞ്ഞ ദിവസമാണു മനസ്സാന്നിധ്യം കൊണ്ടു മാത്രം ഏഴു വയസുകാരൻ ആൽവിൻ കുഞ്ഞനുജൻ അലന്റെ ജീവൻ പിടിച്ചുയർത്തിയത്. കാഞ്ഞിരംചിറ പെരുന്തുരുത്തിൽ ഫെലിക്സിന്റെ മകൻ ആൽവിൻ ലിയോ തേർട്ടീൻത് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഫെലിക്സിന്റെ അടുത്ത ബന്ധു പെരുന്തുരുത്തിൽ ജയിംസിന്റെയും രജിതയുടെയും മകൻ അലൻ അങ്കണവാടിയിൽ പോകുന്നു.
കഴിഞ്ഞ ദിവസം മുതിർന്നവരെല്ലാം അയൽപക്കത്തെ വീടു പൊളിച്ചതിന്റെ അവശിഷ്ടങ്ങളെടുത്തു മഴക്കാലത്തു വെള്ളക്കെട്ടാകുന്ന വഴി ഉയർത്തുന്ന പണിയിലായിരുന്നു. ആൽവിനും അലനും അതിനടുത്തു മുതലപ്പൊഴി കനാലിന്റെ തീരത്തു കളിച്ചുകൊണ്ടിരുന്നു. എല്ലാവരും അയൽപക്കത്തെ വീടിനടുത്തായിരുന്ന നിമിഷമാണ് അലന്റെ ചെരുപ്പു കനാലിലേക്കു വീണത്. ഒരാൾ പൊക്കം വെള്ളവും ആഴത്തിലേക്കു ചെളിയുമുള്ള മലിനജലം ഒഴുകുന്ന കനാൽ. പൊഴി അടച്ചിട്ടിരുന്നതിനാൽ നിറയെ വെള്ളമായിരുന്നു.
ചെരുപ്പെടുക്കാൻ കനാലിലേക്ക് ആഞ്ഞ അലൻ നിമിഷനേരം കൊണ്ടു തെന്നി കനാലിലേക്കു വീണു. ആഴത്തിലേക്കു താഴുന്നതിനൊപ്പം സമീപത്തെ ഉയരം കുറഞ്ഞ പാലത്തിനടിയിലേക്ക് ഒഴുകുകയായിരുന്നു അലൻ. ഓടിയെത്തിയ ആൽവിൻ തീരത്തെ മണ്ണിലേക്കു കിടന്ന് അലനെ പിടിച്ചു പൊക്കിയെടുത്തു. ഈ സംഭവങ്ങളെല്ലാം കഴിഞ്ഞാണ് ഇരുവരും വീട്ടിലേക്കു ചെന്നു നടന്ന കാര്യങ്ങൾ പറഞ്ഞത്. കേട്ടവർ മൂക്കത്തു വിരൽവച്ചു. അതുവരെ അമ്പരപ്പിലായിരുന്ന അലൻ അപ്പോഴാണു പൊട്ടിക്കരഞ്ഞത്.