ആമസോൺ– ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്. അതിന് കരുത്തു പകർന്നു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നദിയും. ആമസോൺ നദീതടത്തെ ആശ്രയിച്ചു ജീവിക്കുന്നത് 25 ലക്ഷത്തിലേറെ ഷഡ്പദങ്ങളാണ്. നാൽപതിനായിരത്തിലേറെ തരം ചെടികൾക്കും ഈ നദീതടം പോഷണം പകരുന്നു. പുറംലോകവുമായി ഇതുവരെയും ബന്ധമില്ലാത്ത 50 ഗോത്രവിഭാഗക്കാരെങ്കിലും ഇപ്പോഴും ആമസോണ്‍ മഴക്കാടുകളിലുണ്ടെന്നാണു കരുതുന്നത്. ലോകത്ത് ഇന്നു കണ്ടെത്തിയതിൽ 10 ശതമാനം വരുന്ന ജീവികളും ആമസോണിലാണ്. ‘ഭൂമിയുടെ ശ്വാസകോശം’ എന്ന ഓമനപ്പേരും ഉണ്ട് ഇതിന്–കാരണം ലോകത്തെ മൊത്തം ഓക്സിജനിൽ 20 ശതമാനവും ഉൽപാദിപ്പിക്കപ്പെടുന്നത് ആമസോൺ മഴക്കാടുകളിൽ നിന്നാണ്. ഇങ്ങനെ ലോകത്തിനും മനുഷ്യർക്കും നന്മ മാത്രം ചെയ്യുന്ന മഴക്കാടുകളെയും നദീതടത്തെയും ഇല്ലാതാക്കാനാണ് നമ്മുടെ ശ്രമം. അതായത് ഇരിക്കുന്ന കൊമ്പ് വെട്ടുന്ന ഏർപ്പാട് തന്നെ.
മനുഷ്യൻ ഉൾപ്പെടെ പതിനായിരക്കണക്കിന് ജീവജാലങ്ങളെ ബാധിക്കുന്ന നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ ആമസോൺ നദീതടത്തിൽ നടക്കുന്നത്. പറഞ്ഞു വരുന്നത് അണക്കെട്ടുകളുടെ നിർമാണത്തെപ്പറ്റിയാണ്. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി അണക്കെട്ടുകളാണ് ആമസോണിന്റെ പല ഉപനദികളിലുമായി നടക്കുന്നത്. ആകെ നിർമിക്കാനുദ്ദേശിക്കുന്നത് 428 ജലവൈദ്യുത പദ്ധതികൾ. അവയിൽ 140 എണ്ണവും ഒന്നുകിൽ പൂർത്തിയാക്കിയ നിലയിലോ അല്ലെങ്കിൽ നിർമാണത്തിലോ ആണ്. എന്നാൽ 140 എണ്ണം പൂർത്തിയായാൽ തന്നെ അത് ആമസോൺ നദിയുടെ ഒഴുക്കിനെയും പ്രദേശത്തെ ജൈവവൈവിധ്യത്തെയും എന്തിനേറെ കാലാവസ്ഥയെ വരെ ബാധിക്കുമെന്നാണ് ഗവേഷണ റിപ്പോർട്ട്. ടെക്സസ് സർവകലാശാലയിലെ ഗവേഷകരാണ് നേച്ചർ ജേണലിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അണക്കെട്ടുകൾ നിർമിച്ചാലുണ്ടാകുന്നത് ഏറ്റവും ഭീകര പ്രശ്നമായിരിക്കുമെന്നും അതുവഴിയുണ്ടാകുന്ന നഷ്ടം നികത്താനാകാത്തതാകുമെന്നും റിപ്പോർട്ടിലുണ്ട്. അതായത് ജൈവവൈവിധ്യത്തിനും നദിയ്ക്കും ഏൽക്കുന്ന ആഘാതം സ്ഥിരമായി നിലനിൽക്കുന്നതായിരിക്കുമെന്നർഥം. ഓരോ അണക്കെട്ടു പണിയുമ്പോഴും അതിനോടു ചേർന്നുള്ള ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നാണു പഠിക്കുന്നത്. എന്നാൽ അനേകം ഉപനദികളുള്ള ആമസോണിന്റെ സങ്കീർണ സ്വഭാവത്തെ മൊത്തത്തിൽ എങ്ങനെയായിരിക്കും ഓരോ അണക്കെട്ടും ബാധിക്കുക എന്നാണു പഠിക്കേണ്ടതെന്നും ഗവേഷകർ പറയുന്നു.