തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന അപൂര്‍വ്വ നിധിശേഖരത്തെപ്പറ്റിയുള്ള നിരവധി വാർത്തകൾ നാം വായിച്ചിട്ടുണ്ട്. ഇതേപോലെ കേരളത്തിലെ പല ക്ഷേത്രങ്ങളിലും ചില പ്രദേശങ്ങളിലും ഒളിഞ്ഞിരിക്കുന്ന നിധിശേഖരങ്ങളുണ്ടെന്നും വിശ്വാസം പ്രദേശവാസികൾക്കുണ്ട്. വിദേശളിലേതുപോലെ നിധി വേട്ടക്കാർ പ്രശ്നങ്ങളുണ്ടാക്കുന്ന വാർത്തകൾ നമ്മുടെ നാട്ടിൽ അധികം കേൾക്കാറില്ല. എന്നാൽ ഇപ്പോഴിതാ നിധി അന്വേഷികളുടെ ശല്യത്താൽ കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുകയാണ് കോട്ടയത്തെ ഒരു സ്ഥലമുടമയ്ക്ക് കോട്ടയം മീനടം മല്ലകാട്ട് ഏലിയാമ്മ മർക്കോസും മകൻ വിദേശ മലയാളിയായ പ്രിൻസ് പുന്നൻ മാർക്സും നിധി വേട്ടക്കാരെക്കൊണ്ട് ഗതികെട്ടപ്പോഴാണ് കോടതിയെ സമീപിച്ചതോടെയാണ് വെന്നിമലയിലെ നിധി ശേഖരം വീണ്ടും വാർത്തകളിലിടം നേടിയത്. നിധിശേഖരമുണ്ടെന്ന വർഷങ്ങൾ നീണ്ട അഭ്യൂഹത്തിനു പരിഹാരം കാണാനാണ് ഹൈക്കോടതിയെ സമീപിച്ചത്. അടുത്തമാസം നടക്കുന്ന പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്ത് നിധി ഖനനമുണ്ടാകുമെങ്കിൽ ചരിത്രപട്ടികയിൽ കോട്ടയവും ഇടം നേടും. തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ പുരയിടത്തിൽ ഇതെക്കുറിച്ചു അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചതിനെത്തുടർന്ന് പുരാവസ്തു വകുപ്പിനോടു പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.
രാത്രി പതുങ്ങിയെത്തി കുഴിയെടുത്ത് നിധി തേടൽ
രാത്രികാലങ്ങളിൽ പുരയിടത്തിൽ പതുങ്ങിക്കയറി കുഴിയെടുത്തു നോക്കിയ സംഭവംവരെ ഉണ്ടായിട്ടുണ്ട്. നിധി കുഴിച്ചെടുത്തു നൽകാമെന്ന വാഗ്ദാനവുമായി ഫോൺ കോളുകളും വന്നുതുടങ്ങിയതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. ജൂലൈ ആദ്യവാരത്തോടെയാകും പരിശോധന. ഉപരിതല ഭൂമിയുടെ ഘടന, മണ്ണിെൻറ കാഠിന്യം തുടങ്ങിയവയാകും സംഘം പരിശോധിക്കുക.
സൂപ്രണ്ട് ആർക്കിയോളജി എൻജിനീയർ കെ.ആർ. സോന, കൺസർവേറ്റർ എൻജിനീയർ ഭൂപേഷ് എന്നിവരാണ് പരിശോധിക്കാൻ എത്തുന്നതെന്നാണ് വിവരം.മൂന്നേക്കർ പുരയിടത്തിലും 100 വർഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്. പ്രശ്സതമായ വെന്നിമല ക്ഷേത്രത്തിനു സമീപമാണ് നിധിശേഖരമുണ്ടെന്നു കരുതുന്ന പുരയിടം.
നിധിക്ക് ഒളിച്ചിരിക്കാൻ പറ്റിയ ഭൂപ്രദേശം
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും ക്ഷേത്രത്തിനകത്തെ വാസ്തുവിദ്യ രീതികളും. കപില മഹർഷി തപസ് അനുഷ്ഠിച്ച ഗുഹയുമൊക്കെ ചരിത്രാന്വേഷികളെ ഇവിടേക്ക് ആകർഷിക്കുന്നതാണ്. തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വെന്നിമലയെന്നതും നിധി ഇവിടുത്തെ പാറക്കെട്ടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. വെന്നിമലയിൽ നിന്നു രണ്ടു ഗുഹാ വഴികൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ഒന്നു ക്ഷേത്രത്തിലേക്കും മറ്റൊന്ന് വാകത്താനത്തെ മണികണ്ഠപുരത്തേക്കുമാണ്. ഏതായാലും അടുത്തമാസം നടക്കുന്ന ശാസ്ത്രീയ പരിശോധനയിലൂടെ അഭ്യൂഹങ്ങൾക്ക് വിരമാമുണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.