തൃശൂർ∙ പടിഞ്ഞാറേച്ചിറയിലാണു സംഭവം.ദേ, വെള്ളത്തിൽ, മൽസ്യാസനത്തിലൊരു സ്വാമി! കുളത്തിലെ മൽസ്യങ്ങൾ വരെ അമ്പരന്നു. ഇതാരെടാ കക്ഷി?
പ്രിയ മൽസ്യങ്ങളേ...ആ കക്ഷിയാണു പനങ്ങാട്ടുകര സുബ്രഹ്മണ്യൻ അനന്തനാരായണൻ സ്വാമി. വൃക്ഷാസനം, പർവതാസനം, ോ മൽസ്യാസനം, ശവാസനം ഇവയെല്ലാം ജലത്തിനു മുകളിൽ പൊങ്ങിക്കിടന്നു ചെയ്യുകയാണു സ്വാമി.! വെള്ളത്തിൽ പത്മാസനത്തിൽ കിടന്ന് സ്വാമി മനസ്സുതുറക്കുന്നു.
? ഒരു ജലജീവിയായതെങ്ങനെ?
40 വർഷം മുൻപ് ഞാൻ പമ്പയിൽ കുളിക്കുമ്പോൾ ഒരു സന്യാസി ദാ പുഴയിലൂടെ ശവാസനത്തിൽ കിടന്ന് ഒഴുകി വരുന്നു. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ മുഖത്തേക്കു വെള്ളം തെറിപ്പിച്ചു. കണ്ണുതുറന്ന സന്യാസി കരയിലേക്കു നീന്തിവന്നു. ആളോടു ഞാൻ ചോദിച്ചു, ഇതെങ്ങനെ സാധിക്കുന്നു.? സന്യാസി മറുപടി പറഞ്ഞില്ല, കാരണം മലയാളം അറിയില്ല. ആംഗ്യത്തിൽ ചോദിച്ചപ്പോൾ സന്യാസി മൊഴിഞ്ഞു: പ്രാണായാം കരോ?
? അന്നു തുടങ്ങിയതാണോ ഈ കലാപരിപാടി?
പമ്പയിൽ തന്നെയാണു വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന ‘ഫ്ളോട്ടിങ് യോഗാസനം’ പരിശീലിച്ചത്. പിന്നീടു തൃശൂരിലെത്തിയപ്പോൾ ഭാരതപ്പുഴയിൽ. തൃശൂർ നഗരത്തിൽ സ്ഥിരക്കാരനായപ്പോൾ നഗരപരിസരത്തെ അമ്പലക്കുളങ്ങളിൽ. ചെറുപ്പംമുതൽ യോഗ ചെയ്യാറുണ്ട്. അതിനാൽ കുളത്തിൽ കിടന്നുകൊണ്ടു യോഗ ചെയ്യാനാവുമോയെന്നു പരിശീലിച്ചു. ജലശയനത്തിനൊപ്പം മറ്റു യോഗാസന മുറകൾ കൂടി വെള്ളത്തിൽ പരിശീലിക്കുകയായിരുന്നു.
? ഇരുന്നുകൊണ്ടു ചെയ്യുന്ന യോഗാസനമുറകൾ പലതും കിടന്നുകൊണ്ടു ചെയ്യുന്നതെങ്ങനെ?
കുളം എനിക്കു കരപോലെ തന്നെയാണ്. പൊങ്ങിക്കിടക്കുന്നത് നിലത്തിരിക്കുന്നതുപോലെ ആയാസരഹിതവും. അതിനാൽ പത്മാസനത്തിൽ കാലുകൾ പിണച്ചു വയ്ക്കാൻ ബുദ്ധിമുട്ടില്ല. പർവതാസനം, വൃക്ഷാസനം ഇവയൊക്കെ ചെയ്യാം.
? യോഗദിനത്തിൽ മാത്രമാണോ ഈ ജലയോഗാസനപരിപാടി?
∙ അല്ല; ഞായറാഴ്ചകളിലും ബന്ദ് ദിവസങ്ങളിലുമൊക്കെ കുട്ടൻകുളങ്ങര അമ്പലക്കുളത്തിലോ ശങ്കരൻകുളങ്ങര അമ്പലക്കുളത്തിലോ പൂങ്കുന്നം ക്ഷേത്രക്കുളത്തിലോ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുമണിവരെ പോയിക്കിടക്കും.
? ജലയോഗാസനം കൊണ്ട് എന്താണു പ്രത്യേകിച്ചു ഗുണം?
∙ സൂര്യവെളിച്ചം നേരിട്ടു പതിക്കുമ്പോൾ വെള്ളത്തിൽ ധാരാളം ഊർജ കണികകൾ ഉണ്ടാകും. ഇത് നമ്മുടെ രോമകൂപങ്ങളിലൂടെ ശരീരത്തിലേക്കു പ്രവേശിക്കും. മൂന്നുനാലു ദിവസം മെഡിറ്റേഷൻ ചെയ്യുന്നതിന്റെ ഗുണം ഒറ്റ ജലശയനം കൊണ്ടു കിട്ടും.
? രോഗങ്ങൾ വല്ലതുമുണ്ടോ?
ഈ വെള്ളത്തിൽ കിടപ്പല്ലാതെ വേറെ സൂക്കേടുകളൊന്നുമില്ല. 62 വയസ്സായി, നോ ഷുഗർ, നോ പ്രഷർ! അതും പറഞ്ഞ് സ്വാമി നേരെ ശവാസനത്തിലൊരു കിടപ്പ്. വെള്ളത്തിനു മീതേ! പിന്നെന്തു ചോദിക്കാൻ.
∙ സ്വാമി പറയാത്തൊരു ശീലം കൂടിയുണ്ട്. ജയ്ഹിന്ദ് മാർക്കറ്റിൽ ശ്രീരാമദത്ത ജനറൽ സ്റ്റോർ നടത്തുന്ന സ്വാമിയെ തേടി എന്നും നൂറുകണക്കിനു പ്രാവുകളെത്താറുണ്ട്. 28 വർഷമായി അവയ്ക്ക് മുടങ്ങാതെ തീറ്റകൊടുക്കുന്നു അനന്തൻ സ്വാമി.