മകളുടെ വിവാഹമെന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെ നിമിഷം കൂടിയാണ്. അതൊരു പ്രണയ വിവാഹമാണെങ്കിൽ അതിലൊരുപാട് ട്വിസ്റ്റുകളും സസ്പെൻസുകളുമുണ്ടാവുകയും ചെയ്യും. മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് കൊമ്പു കോർക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഇവിടെ ഒരു അച്ഛൻ. മകൾക്കിഷ്ടപ്പെട്ട പുരുഷനെത്തന്നെ വിവാഹം ചെയ്യാൻ അവൾക്കു സ്വാതന്ത്ര്യം നൽകുകയും പ്രകൃതിയെ മുറിപ്പെടുത്താതെ ആ വിവാഹച്ചടങ്ങ് ഭംഗിയാക്കുകയും ചെയ്തു അദ്ദേഹം.
ഇത് മക്കളെയും പ്രകൃതിയെയും പ്രാണനോളം സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ കഥ. കോട്ടയം ജില്ലയിലെ മരിയാതുരുത്തിലെ 'പ്രണയ' എന്ന വീട്ടിലേക്കെത്തുമ്പോൾ ആദ്യം കണ്ണുടക്കുക മാവിൻ കൊമ്പിൽകെട്ടിയ ഊഞ്ഞാലിലേക്കാണ്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന നിറയെ പച്ചപ്പും പ്രസരിപ്പുമുള്ള ആ വീട്ടിലേക്ക് ചെന്നുകയറുന്ന അതിഥികളെ സ്വാഗതം ചെയ്യാൻ അവിടെ സ്നേഹം നിറഞ്ഞ വീട്ടുകാരുണ്ട്. കോട്ടയത്തെ വ്യവസായി മധു എം വിയും കുടമാളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ലേഖയുമാണ് ആ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും.
കോട്ടയത്തെ ആദ്യത്തെ ഹരിത വിവാഹത്തെക്കുറിച്ചും പ്രകൃതി സ്നേഹത്തെക്കുറിച്ചും മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഇരുവരും. വീട്ടുപേരിലെ പ്രണയം ഈ വീട്ടിലാകെ നിറഞ്ഞു നിൽക്കുകയാണ്. രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. മൂത്ത മകൾസാന്ദ്രയുടെ വിവാഹമായിരുന്നു മെയ് 21 ന്. ഒരു മിശ്ര വിവാഹം എന്നതല്ല ഈ വിവാഹത്തെ വേറിട്ടതാക്കുന്നത് മറിച്ച് അതൊരു ഹരിതവിവാഹമായിരുന്നു.