സൗരയൂഥത്തിനു പുറമേ ഭൂമിയുടെ വലുപ്പവും ജീവനുണ്ടാകാൻ വിദൂര സാധ്യതയുമുള്ള പത്തു ഗ്രഹങ്ങൾ കൂടി നാസ കണ്ടെത്തി. ഇതുൾപ്പെടെ ഗ്രഹങ്ങളാകാൻ സാധ്യതയുള്ള 219 ദൃശ്യങ്ങളാണു നാസയുടെ ബഹിരാകാശ ദൂരദർശനിയായ കെപ്ലർ അയച്ചത്.
ഇതുവരെ കെപ്ലർ അയച്ച ദൃശ്യങ്ങൾ വഴി ഗ്രഹസാധ്യതാ പട്ടികയിലെ എണ്ണം 4034 ആയി. ഇതിൽ അൻപതെണ്ണം ഭൂമിയുടെ വലുപ്പമുള്ളതാണ്.
സൗരയൂഥത്തിനു പുറത്തു വാസയോഗ്യമായ ഗ്രഹങ്ങളുണ്ടോ എന്നു പഠിക്കാൻ നാസ 2009ൽ ആണു കെപ്ലർ വിക്ഷേപിച്ചത്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചും ബഹിരാകാശ പ്രതിഭാസങ്ങളെക്കുറിച്ചും നടക്കുന്ന പഠനത്തിൽ നിർണായകമാണു കെപ്ലർ നൽകിയ വിവരങ്ങൾ. രണ്ടുതരം ഗ്രഹങ്ങളാണു കെപ്ലർ കാറ്റലോഗ് നൽകുന്നത്. നമ്മൾ തനിച്ചല്ല എന്നാണു ലഭ്യമായ സൂചനകളെന്നു പ്രോഗ്രം ശാസ്ത്രജ്ഞൻ മരിയോ പെരസ് പറഞ്ഞു.
കെപ്ലർക്കു പുറമേ മറ്റു ബഹിരാകാശ ദർശനികൾ കൂടി ഉപയോഗിച്ചു നടത്തിയ പഠനത്തിൽ സൗരയൂഥത്തിനു പുറത്തു മൂവായിത്തഞ്ഞൂറിലേറെ ഗ്രഹങ്ങളുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. സൗരയൂഥങ്ങൾക്കു പുറത്തുള്ള ഗ്രഹങ്ങൾക്കു ഭൂമിയെപ്പോലെ ദൃഢമായ ഉപരിതലമുണ്ടോ, അതോ നെപ്റ്റ്യൂൺ പോലെ വാതകങ്ങൾ നിറഞ്ഞതാണോ എന്നതിന്റെ പഠനത്തിനും കെപ്ലർ വിവരങ്ങൾ സഹായകമാകും.
ഭൂമിയുടെ ഒന്നേമുക്കാൽ മടങ്ങോ അതിൽ താഴെയോ ഉള്ള ഗ്രഹങ്ങൾ പാറക്കെട്ടു നിറഞ്ഞതാകാമെന്നാണു കെപ്ലർ സംഘത്തിന്റെ കണ്ടെത്തൽ. രണ്ടു മുതൽ മൂന്നര മടങ്ങു വരെ വലുപ്പമുള്ളവയും വാതകം നിറഞ്ഞതുമാകാം.