ഭൂമിയിലെ എല്ലാം തകർന്നു വീഴും മുൻപെ മറ്റു ഗ്രഹങ്ങൾ, ഉപഗ്രഹങ്ങളിലേക്ക് രക്ഷപ്പെടാൻ സമയം അതിക്രമിച്ചെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. അടുത്ത 30 വർഷത്തിനുള്ളിൽ ചന്ദ്രനിലോ ചൊവ്വയിലോ കോളനികൾ സ്ഥാപിക്കാൻ മനുഷ്യൻ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയിലെ നിലനിൽപ് വലിയ പ്രതിസന്ധിയിലാക്കുമെന്നും നോർവെയിൽ നടന്ന സയൻസ് ഫെസ്റ്റിവലിൽ ഹോക്കിങ് പറഞ്ഞു. വരാനിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ചന്ദ്രനിലും ചൊവ്വയിലും കോളനികൾ സ്ഥാപിക്കുകയാണ് നല്ലത്. ഭൂമിയിൽ ഇനി കണ്ടെത്താൻ സ്ഥലങ്ങളില്ല. ഇതിനാൽ ഭൂമിക്ക് പുറത്തു തന്നെ മറ്റൊരു താവളം തേടേണ്ടതുണ്ട്. അവിടെ പുതിയ ലോകം സൃഷ്ടിക്കണം. സസ്യങ്ങൾ, മൃഗങ്ങൾ, ഷഡ്പദങ്ങൾ എല്ലാം ഉൾപ്പെടുന്ന ഒരു ലോകം സ്ഥാപിക്കണം.
കേവലം ഒരു ഛിന്നഗ്രഹം വന്നിടിച്ചാൽ തകരുന്നതാണ് ഭൂമി. ഇതിനു പുറമെ കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയെ ഇല്ലാതാക്കിയേക്കാം. 'മനുഷ്യർ ഭൂമി വിട്ടുപോകേണ്ട ആവശ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. ഭൂമി വളരെ ചെറുതായിരിക്കുന്നു, ഭൗതിക വിഭവങ്ങൾ ഭീതിജനകമായ തോതിൽ വറ്റിപ്പോകുന്നുവെന്നും ഹോക്കിങ് പറഞ്ഞു.