പുതിയ ലോകത്തെ തൊഴിൽജീവിതത്തിൽ സ്ത്രീപുരുഷ വ്യത്യാസം കുറഞ്ഞുവരികയാണ്. അന്റാർട്ടിക്കയിലെ ഗവേഷണമായാലും യുദ്ധവിമാനം പറത്തലായാലും സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴും കരിയറിൽ കൂടുതൽ പുരോഗതിയുണ്ടാകുന്നതു പുരുഷന്മാർക്കു തന്നെയാണ്. കേരളത്തിൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദ കോഴ്സുകളിൽ പകുതിയോളമോ ചിലപ്പോൾ അതിൽ കൂടുതലോ പെൺകുട്ടികളായിരിക്കും. ക്ലാസിലെ ആദ്യറാങ്കുകൾ മിക്കവാറും പെൺകുട്ടികൾക്കായിരിക്കും. എന്നാൽ 20 വർഷം കഴിഞ്ഞു നോക്കിയാൽ കരിയറിൽ ശരാശരി ആൺകുട്ടികൾ നടത്തിയ മുന്നേറ്റം പോലും മിടുക്കരായ പെൺകുട്ടികൾ നടത്തിയിട്ടുണ്ടാകില്ല. പകുതി പേരെങ്കിലും കരിയർ രംഗത്തു തന്നെയുണ്ടാകില്ല.
ലോകത്തെവിടെയും ഏതു തൊഴിൽരംഗത്തും കഴിവ് തെളിയിച്ച മലയാളി വനിതകളുണ്ടെന്നതു വാസ്തവം. പക്ഷേ ആൺകുട്ടികളെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ കുറവാണ്, നഴ്സിങ് മേഖലയിലൊഴികെ.എന്തുകൊണ്ടാണു തൊഴിൽരംഗത്തു പെൺകുട്ടികൾക്കു മുന്നേറാനാകാത്തത് ? പല കാരണങ്ങളുണ്ട്.
മാതാപിതാക്കളുടെ പിന്തുണ: കേരളത്തിലെ പെൺകുട്ടികളെ സ്‌കൂളിലും കോളജിലും വിടുന്നതിൽ മാതാപിതാക്കൾ വിവേചനം കാണിക്കാറില്ല. പക്ഷേ ഉപരിപഠനത്തിനോ ജോലിക്കോ കേരളത്തിനു പുറത്തോ ഇന്ത്യയ്ക്കു പുറത്തോ പോകേണ്ടി വരുമ്പോൾ ഇപ്പോഴും അവർക്കു പേടിയും എതിർപ്പുമാണ്.
എന്നാൽ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന്റെ ബലത്തിൽ രണ്ടുകാര്യങ്ങൾ പറയാതെ വയ്യ. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കേരളത്തേക്കാൾ മെച്ചമാണു പല നാടുകളും. മലയാളി പെൺകുട്ടികളെക്കുറിച്ച് കേരളത്തിനു പുറത്തുള്ള തൊഴിൽദാതാക്കൾക്കു വലിയ മതിപ്പാണ്. അതിനാൽ പെൺമക്കളെ ധൈര്യമായി പുറത്തുവിടാൻ മാതാപിതാക്കൾ തയാറാകണം.