ദമാം– കൊച്ചി വിമാന യാത്രയ്ക്കിടെ 35,000 അടി ഉയരത്തിൽ ജനിച്ച കുഞ്ഞും അമ്മയായ മലയാളി യുവതിയും സുഖമായിരിക്കുന്നതായി അന്ധേരി ഹോളി സ്പിരിറ്റ് ആശുപത്രി അധികൃതർ അറിയിച്ചു.
തൊടുപുഴ സ്വദേശി സിസിമോൾ ജോസാണു വിമാനയാത്രയ്ക്കിടെ പ്രസവിച്ചത്. മാസം തികയും മുൻപുള്ള പ്രസവമായതിനാൽ കുട്ടികളുടെ ഐസിയുവിലാണു കുഞ്ഞെന്നും രണ്ടേകാൽ കിലോ ഭാരമുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നാട്ടിൽനിന്നുള്ള ബന്ധുക്കൾ മുംബൈയിലെത്തി.
യാത്രയ്ക്കിടെ പ്രസവിച്ചതിനെത്തുടർന്ന് വിമാനം മുംബൈയിലേക്കു വഴിതിരിച്ചുവിട്ട് അമ്മയെയും കുഞ്ഞിനെയും അന്ധേരി ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തങ്ങളുടെ വിമാനത്തിൽ ആദ്യമായി പിറന്ന കുഞ്ഞിനു ജെറ്റ് എയർവേസ് അധികൃതർ ആജീവനാന്ത സൗജന്യയാത്ര പ്രഖ്യാപിക്കുകയും ചെയ്തു.