വാഹനം ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതു പോലെ അവർ ആയിരം ചതുരശ്ര അടിയിലുള്ള ഇരുനില വീട് ഉയർത്തി, അതും നാലടി ഉയരത്തിൽ. ഇരുപതു ജോലിക്കാരും അൻപതിലേറെ ജാക്കികളും ഉപയോഗിച്ചായിരുന്നു വീട് ഉയർത്തിയത്. പാലക്കാട് ചക്കാന്തറ ഗാന്ധിനഗറിൽ കന്തസ്വാമി കൗണ്ടറുടെ വീടാണു ചെന്നൈയിൽ നിന്ന് എത്തിയ സംഘം ഉയർത്തിയത്. വർഷങ്ങളായി റോഡിലെ വെളളം വീടിന് ഉള്ളിലേക്ക് ഒഴുകുന്നതു ഒഴിവാക്കാനാണു വീട് ഉയർത്തിയതെന്നു കൃഷിക്കാരൻ കൂടിയായ വീട്ടുടമ കന്തസ്വാമി കൗണ്ടർ പറഞ്ഞു. ഇരുപതു വർഷം മുൻപാണു വീടു നിർമിച്ചത്.
റോഡിലൂടെ ഒഴുകുന്ന വെള്ളം ആദ്യമൊന്നും പ്രശ്നമുണ്ടാക്കിയില്ല. പത്തു വർഷമായി മഴപെയ്താൽ വീടിനു മുന്നിലെ റോഡിലെ വെള്ളം അകത്തെത്തും. ഇതോടെ കുടുംബം ദുരിതത്തിലായി. വീട്ടുപകരണങ്ങൾ നശിച്ചു. മഴക്കാലം വന്നാൽ താഴത്തെ നിലയിലെ ഉപകരണങ്ങൾ ഒന്നാം നിലയിലെത്തിക്കും. മഴമാറുമ്പോൾ താഴെയിറക്കും. റോഡിൽ നിന്നുള്ള വെള്ളം വീട്ടിലേക്കു കയറാതിരിക്കാൻ ഗേറ്റിനു മുൻഭാഗം ഉയർത്തിയെങ്കിലും കാര്യമുണ്ടായില്ല. വീട്ടിൽനിന്നു മാറിപോകാനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ ഈശ്വരി, മക്കളായ സദാശിവൻ ഭാര്യ ജയസുഗന്ധം, മകൾ ചെന്തൂരിക, മറ്റൊരു മകൻ രവിചന്ദ്രൻ, ഭാര്യ വനിത, മകൾ സമിത എന്നിവരാണ് ഇവിടെ താമസിക്കുന്നത്. പ്രശ്ന പരിഹാരത്തിനു വഴി ആലോചിക്കുന്നതിനിടയിലാണു ചെന്നൈയിൽ വീട് ഉയർത്തുന്ന കമ്പനിയുണ്ടെന്നറിയുന്നത്. കഴിഞ്ഞ 29 നു 20 അംഗ സംഘം എത്തി. ഒരു ചതുശ്ര അടിക്കു 200 രൂപ, ഒന്നാം നിലയ്ക്കു 250 രൂപ നിരക്കിലാണ് വീടു പൊക്കിയെടുക്കൽ. ആദ്യം അടിത്തറ ഇളക്കി ഇരുമ്പു ചാലുകൾ പാകി ഒരേസമയം ജാക്കി ഉപയോഗിച്ചു മുകളിലേക്ക് ഉയർത്തി. അഞ്ചു ദിവസത്തിനുള്ളിൽ വീടു പൂർണമായി ഉയർത്തും. പിന്നീട് തറനിരപ്പും ഉയർത്തി, വെള്ള ഭീഷണി ഇല്ലാതാക്കും. ഇനി മഴവെള്ളവും അഴുക്കുവെള്ളവും ഇല്ലാതെ വീട്ടിൽ കഴിയാമെന്നു കന്തസ്വാമി പറഞ്ഞു.