ശൃംഗേരി മഠാധിപതിയെ സന്ദർശിക്കാൻ പഴങ്ങളുടെ താലവുമായി പോയതിനെപ്പറ്റി വിവാദമുണ്ടാക്കുന്നതു വിവരമില്ലാത്തവരും കമ്യൂണിസം എന്താണെന്ന് അറിയാത്തവരുമാണെന്നു മന്ത്രി ജി.സുധാകരൻ. ‘സംസ്ഥാന സർക്കാരിന്റെ അതിഥിയായിരുന്നു അദ്ദേഹം. അദ്ദേഹം എന്റെ നിയോജക മണ്ഡലത്തിലെത്തിയപ്പോൾ കാണാൻ പോയി.
പൊന്നാട സ്വീകരിക്കില്ലെന്നും പഴങ്ങൾ മതിയെന്നും പറഞ്ഞതിനാൽ നാല് ആപ്പിളും നാല് ഓറഞ്ചും രണ്ടു മാതളവും വാങ്ങി താലത്തിൽ വച്ചുകൊടുത്തു തൊഴുതു. അതു സർക്കാരിന്റെ മര്യാദയാണ്. അല്ലാതെ കാലിൽ പിടിക്കാനൊന്നും പോയില്ല. ഞാൻ മഠാധിപതിക്കു പഴം സമർപ്പിക്കുന്ന ചിത്രത്തിന് ‘ഉദരം നിമിത്തം’ എന്ന അടിക്കുറിപ്പു നൽകി ബിജെപി നേതാവ് കെ.സുരേന്ദ്രൻ പോസ്റ്റ് ചെയ്തു.
ആ ചിത്രത്തിൽ മഠാധിപതിയുടെ വയറും അദ്ദേഹത്തിനു കഴിക്കാൻ ഞാൻ നൽകിയ പഴവുമേയുള്ളു. എന്റെ വയറില്ല. അപ്പോൾ ആരുടെ ഉദരത്തെക്കുറിച്ചാണു സുരേന്ദ്രൻ കളിയാക്കി പോസ്റ്റ് ചെയ്തത്? എന്നെ കളിയാക്കാൻ ഉദ്ദേശിച്ച് മഠാധിപതിയെ കളിയാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതാണു ബിജെപി’–സുധാകരൻ മാധ്യമപ്രവർത്തകരോടു വിശദീകരിച്ചു.
തൊഴുതെങ്കിലും വിമർശിക്കും ശങ്കരാചാര്യരുടെ പാണ്ഡിത്യവും ഹിന്ദുമത നവീകരണവും അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം സാമൂഹിക നവോത്ഥാനത്തിനോ ജാതി ഇല്ലാതാക്കാനോ ഒന്നും ചെയ്യാത്തതിനെ ഇനിയും വിമർശിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിംഹാസനം മാറ്റിയതു തിരുവനന്തപുരത്ത് ആയതുകൊണ്ടാണ്. പാവപ്പെട്ട ആലപ്പുഴയിൽ സിംഹാസനമൊന്നുമില്ല.
‘ഏതൊരു വസ്തുവും വലിച്ചാൽ നീങ്ങുമെങ്കിൽ അതു മാറ്റിയതു ശരിയായ നടപടിയാണ്, അതു ശാസ്ത്രമാണ്. വലിച്ചാൽ നീങ്ങാത്ത വസ്തു മാറ്റാൻ ശ്രമിച്ചാൽ അതു ശരിയായ നടപടിയല്ലെന്നു പറയാം – സിംഹാസനം മാറ്റിയ നടപടി ശരിയാണോയെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇംഗ്ലിഷിനു വേണം മലയാളിത്തം
കേരളത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രാസംഗികരും അവതാരകരും ഇംഗ്ലിഷിൽ സംസാരിക്കുന്നതു വിദേശഭാഷകളോടും വസ്തുക്കളോടുമുള്ള അമിത വിധേയത്തമെന്നു മന്ത്രി ജി.സുധാകരൻ. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേളയിൽ സ്വാഗതപ്രസംഗകൻ ഇംഗ്ലിഷിലാണു സംസാരിച്ചത്.
പ്രധാനമന്ത്രി എത്തിയ ശേഷമായിരുന്നെങ്കിൽ അദ്ദേഹത്തിനു മനസ്സിലാകാൻ വേണ്ടിയാണെന്നു പറയാം. എന്നാൽ, നരേന്ദ്ര മോദി വേദിയിലെത്തുന്നതിനു മുൻപേ അവതാരക ഇംഗ്ലിഷിലാണു സംസാരിച്ചത്. ഇത്രയും മലയാളികൾ മാത്രമുള്ള വേദിയിൽ ഇംഗ്ലിഷിൽ സംസാരിക്കുന്നത് സായിപ്പിനോടുള്ള വിധേയത്തമാണ്.
കേരളത്തിലെ ഭാഷയോടും ഇവിടെ ഉൽപാദിപ്പിക്കുന്നതിനോടും മലയാളികൾക്കു താൽപര്യമില്ല. വിദേശ നിർമിത വസ്‌തുക്കളാണു നല്ലതെന്ന മിഥ്യാധാരണ മാറിയാലേ നമ്മുടെ നാടു പുരോഗമിക്കൂ എന്നും ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ സുധാകരൻ അഭിപ്രായപ്പെട്ടു.