ഒരുനേരമൊന്നു പട്ടിണി കിടന്നാൽ പോലും ക്ഷീണിച്ച് അവശരാകുന്നവരാണ് നമ്മളിൽ ഏറെയും. അപ്പോൾ ആഴ്ച്ചയിൽ വിരലിലെണ്ണാവുന്ന തവണ മാത്രം ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കിയാലോ? അതും ലഘുവായ ഭക്ഷണം മാത്രം. വെറുതെയൊന്നു ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നു പറയാൻ വരട്ടെ, അത്തരത്തിൽ ജീവിക്കുന്ന ദമ്പതികളുണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി ആഴ്ച്ചയിൽ മൂന്നു തവണ മാത്രം ഭക്ഷണം കഴിക്കുന്ന അപൂർവ ദമ്പതികള്‍, യുഎസ്എ സ്വദേശികളായ അക്കാഹി റികാര്‍ഡോയും പ്രിയതമ കാമിലാ കാസ്റ്റെലോയും ആണത്. ഇരുവരെയും സംബന്ധിച്ചിടത്തോളം ഭക്ഷണം ഒരു പ്രധാന ഘടകമല്ലെന്നു മാത്രമല്ല അത് അനാവശ്യമാണു താനും.
ഭക്ഷണമില്ലെങ്കിലും ഞങ്ങൾ ഹാപ്പി
2008 മുതൽ ആഴ്ച്ചയിൽ മൂന്നു തവണ ഒരു കഷ്ണം പഴമോ പച്ചക്കറിയോ കഴിച്ചാണ് ഇവർ ജീവിക്കുന്നത്. പ്രപഞ്ചത്തിൽ നിന്നുള്ള ഊർജം സ്വാംശീകരിച്ചാണ് തങ്ങൾ ജീവിക്കുന്നതെന്നു പറയുന്ന ഇവർ മനുഷ്യന് ഈ രീതിയിൽ നിലനിൽക്കാമെന്നും ഉറച്ചു വിശ്വസിക്കുന്നു. ബ്രിതേറിയനിസം എന്നാണ് ഈ വിശ്വാസത്തിനു പരക്കെ പറയുന്ന പേര്, അതായത് ഭക്ഷണമോ വെള്ളമോ നിലനിൽപ്പിന് ആവശ്യമില്ലെന്നും മനുഷ്യന് പ്രപഞ്ചത്തിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ടു ജീവിക്കാമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.
2005ലാണ് കാസ്റ്റെല്ലോയും റിക്കാർഡോയും കണ്ടുമുട്ടുന്നത്. മൂന്നു വർഷത്തിനകം വിവാഹിതരാവുകയും ചെയ്തു, തുടർന്നുള്ള യാത്രകൾക്കിടെ ഒരു സുഹൃത്താണ് ബ്രീതേറിയനിസത്തെക്കുറിച്ചു പറയുന്നത്. അന്നു തോന്നിയ ആകർഷണം പിന്നീടു ശീലമാക്കി മാറ്റുകയായിരുന്നു. വർഷങ്ങളായി വെജിറ്റേറിയൻസ് ആയിരുന്ന ഇവർ ആദ്യമായി 21 ദിവസത്തെ പരീക്ഷണ പ്രക്രിയയിലൂടെ ബ്രീതേറിയനിസം ശീലമാക്കാൻ ശ്രമിച്ചത്. അതിന്റെ ഭാഗമായി ആദ്യത്തെ ഏഴു ദിവസങ്ങളിൽ വായു മാത്രം സ്വാംശീകരിച്ചു, പിന്നീടുള്ള ഏഴു ദിനങ്ങൾ വെള്ളവും നേർപ്പിച്ച ജ്യൂസും ശേഷമുള്ള ഏഴു ദിവസങ്ങളും ഇതുതന്നെ തുടർന്നു. അന്നാണ് ഈ പ്രക്രിയ ശീലമാക്കുന്നതിന്റെ ഗുണങ്ങൾ മനസിലായത്, പിന്നീടങ്ങോട്ടും ഇതുതന്നെ തുടരാൻ ശ്രമിക്കുകയായിരുന്നു.