രോഗിയോടും ബന്ധുക്കളോടും രോഗത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ഏറ്റവും വിഷമമേറിയ അവസ്ഥയെന്ന് ഡോക്ടർ ഗംഗാധരൻ പറയുന്നു. രോഗിയായപ്പോള്‍ പഠിച്ച പാഠങ്ങള്‍, കാന്‍സര്‍ ചികില്‍സാരംഗത്ത് പാലിക്കപ്പെടേണ്ട സാമൂഹ്യ പാഠങ്ങള്‍, സമൂഹവും കുടുംബവും അറിഞ്ഞുള്ള ചികില്‍സാവഴികള്‍, അപൂര്‍വമായ ചികില്‍സാനുഭവങ്ങള്‍... നേരേ ചൊവ്വേയില്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ മനസ്സുതുറക്കുന്നു. തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരുഡോക്ടറോട് അദ്ദേഹത്തിന് രോഗം ഉണ്ടെന്ന് ഞാൻ തുറന്നു പറഞ്ഞപ്പോൾ വിഷമം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു. മറ്റൊരിക്കൽ അമ്മയുടെ രോഗം മകളോട് പറഞ്ഞപ്പോൾ ആഘാതം താങ്ങാനാവാതെ മകൾ മരണം വരിച്ചു. അതേസമയം, രോഗത്തെക്കുറിച്ച് അറിയുമ്പോൾ ചൂഷണത്തിന് വിധേയരാകുന്നവരും ഉണ്ട്.
അങ്ങനെ ഒരു മനുഷ്യന് രോഗം മൂർഛിച്ചു. അദ്ദേഹം താമസിച്ചിരുന്നത് സിംഗപ്പൂരാണ്. രോഗം ഗുരുതരമാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് അങ്ങോട്ട് തിരിച്ചുപോണം. അദ്ദേഹത്തിന്റെ ടിക്കറ്റ് ശരിയാക്കാനായി മകൾ ഒാടി നടന്നപ്പോൾ ആശുപത്രിയിൽ ഒപ്പം നിന്നത് അദ്ദേഹത്തിന്റെ സഹോദരിയാണ്. അവർ ആസമയത്ത് അദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ കൈക്കലാക്കാനായി കയ്യിൽ മഷി പുരട്ടി രേഖകളിൽ ഒപ്പിടീപ്പിച്ചു. ടിക്കറ്റെല്ലാം ശരിയാക്കി മകൾ ആശുപത്രിയിലെത്തിയപ്പോഴാണ് അച്ഛന്റെ കയ്യിലെ മഷി കാണുന്നത്. കാര്യം മനസിലാക്കിയ അവർ ഉടൻ രജിസ്ട്രാറെ വിളിച്ച് ആ സ്വത്ത് കൈമാറ്റം റദ്ദാക്കി.
അതുപോലെ വേറൊരു സംഭവം നടന്നത് തിരിച്ചാണ്. രോഗിയായ അച്ഛൻ എന്നട് പറഞ്ഞു, ഡോക്ടർ മൂന്ന് ദിവസത്തേക്ക് എന്നെ ഐസിയുവിലാക്കണം, അദ്ദേഹത്തിന് ഐസിയുവിൽ കിടക്കേണ്ടത്ര ഗുരുതരമായ രോഗമില്ലായിരുന്നു. പിന്നെന്തിനാണ് വാശി പിടിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എന്നെ ഞെട്ടിച്ചു. മൂന്ന് തവണ എന്നെ കൊല്ലാൻ ശ്രമിച്ച മകൻ നാളെ ആശുപത്രിയിലേക്ക് വരുന്നുണ്ട്. വീണ്ടും എന്നെ കൊല്ലാൻ ശ്രമിക്കും. അതിൽ നിന്ന് രക്ഷനേടാൻ എന്നെ ഐസിയുവിലാക്കണേ എന്നപേക്ഷിച്ചു. ഇങ്ങനെ രോഗത്തെ ചുറ്റിപ്പറ്റി പല വിഷമങ്ങളും കാണേണ്ടിവന്നിട്ടുണ്ടെന്ന് കാൻസർ രോഗ വിദഗ്ധൻ ഡോക്ട്ർ ഗംഗാധരൻ നേരെ ചൊവ്വേയിൽ പറഞ്ഞു.