കൊച്ചി മെട്രോ ഉദ്ഘാടന യാത്രയിൽ പ്രോട്ടോക്കോൾ തെറ്റിച്ച് പ്രധാനമന്ത്രിയ്ക്കു സംഘത്തിനുമൊപ്പം സഞ്ചരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ലിസ്റ്റിൽ പേര് ഇല്ലാതിരുന്നിട്ടും മെട്രോയിൽ കയറിയ കുമ്മനത്തിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.
ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ മോദിയ്ക്കൊപ്പം യാത്ര ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ്, എം.പിമാര്‍, സ്ഥലം എം.എല്‍.എ, ഗതാഗതമന്ത്രി, മേയര്‍ തുടങ്ങിയവരെ ആദ്യ യാത്രയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ സ്ഥാനത്താണ് കുമ്മനത്തിന്റെ യാത്ര.
നാവികസേന ആസ്ഥാനത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം എത്തിയ കുമ്മനം അവിടെ നിന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യുഹത്തിനൊപ്പം പാലാരിവട്ടത്തേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് പാലാരിവട്ടം സ്‌റ്റേഷനിലും മെട്രോ യാത്രയിലും കുമ്മനം കയറി. പ്രധാനമന്ത്രിയുടെ സുരക്ഷയും പ്രോട്ടോകോളും പറഞ്ഞ് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വേദിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കുമ്മനത്തിന്റെ 'നുഴഞ്ഞുകയറ്റം'. എന്നാല്‍ അവസാന നിമിഷം കുമ്മനത്തെ ഒപ്പം കൂട്ടാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷഗാര്‍ഡ് അനുമതി നല്‍കിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്തായാലും കുമ്മനത്തിനെതിരെ രൂക്ഷമായ ‘ആക്രമണ’മാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. കൊച്ചി മെട്രോയില്‍ ആദ്യ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി, ചരിത്രം സൃഷ്ടിച്ചു ,
കുമ്മനം വലിഞ്ഞുകയറുമെന്ന് ഉറപ്പുണ്ടായിരുന്നു. അയാള്‍ക്ക് ഉളുപ്പുണ്ടാകുമെന്ന് കരുതുന്നത് അബദ്ധമാണ്,
പ്രോട്ടോക്കോള്‍ പ്രകാരം 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരാള്‍ ചടങ്ങിനു വേണം എന്നു തോന്നുന്നു,
നമുക്കെല്ലാവര്‍ക്കും ഉണ്ടാകും വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞുകേറി വരുന്ന ഒരു ഫ്രണ്ട്.. 'ഇത് കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് പറയാന്‍ പറഞ്ഞു,
കണ്ണ് തട്ടാതിരിക്കാൻ ഒരു കോലം നല്ലതാ,
എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനെ മെട്രോയുടെ ആദ്യ യാത്രക്ക് കൂട്ടിയത്?
ഇത്രയ്ക്ക് നഗ്നമായ പ്രോട്രോകോൾ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി എന്ത് കൊണ്ട് പ്രതികരിച്ചില്ല? ഇരട്ട ചെങ്കോക്കെ ഇവിടെ പോയി?
ബിജെപി നേതാക്കളെയല്ല പ്രധാന മന്തിയെയും കേന്ദ്രമന്ത്രിയെയുമാണ് വിളിച്ചിരിക്കുന്നത്, അവിടെ ഈ പൂച്ചയ്ക്കെന്തു കാര്യം ?
അപ്പോൾ ഈ പ്രോട്ടോക്കോളും സുരക്ഷയുമൊക്കെ ഉമ്മൻചാണ്ടിയെ ഒഴിവാക്കാനായിരുന്നല്ലേ,
കൊച്ചി മെട്രോക്ക് കണ്ണുകെട്ടാതിരിക്കാൻ "കുമ്പളങ്ങാ"കെട്ടിത്തൂക്കുന്നതിനു പകരം കുമ്മനത്തെ കയറ്റിയിരുത്തി ...എന്നിങ്ങനെ പോകുന്ന ട്രോളുകളുടെ നിര.
അതിനിടെ, കുമ്മനത്തിന്റെ യാത്രയെ തന്ത്രപൂര്‍വ്വം അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റും പുറത്തുവന്നു. പ്രധാനമന്ത്രി, കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വെങ്കയ്യനായിഡു, ഏലിയാസ് ജോര്‍ജ്, ഇ.ശ്രീധരന്‍ എന്നീ യാത്രക്കാർക്കൊപ്പം കൊച്ചി മെട്രോ യാത്ര തുടങ്ങി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റ്. കുമ്മനത്തിന്റെ പേര് പരാമര്‍ശിക്കാതെ ചിത്രം വെട്ടിമാറ്റിയായിരുന്നു പോസ്റ്റ്.