മീനടം∙ ചരിത്ര പട്ടികയിൽ മല്ലകാട്ട് പുരയിടം ഇടം നേടുമോ? നിധിശേഖരമുണ്ടെന്ന വർഷങ്ങൾ നീണ്ട അഭ്യൂഹത്തിനു പരിഹാരം കാണാൻ ഹൈക്കോടതി ഇടപെട്ടതിൽ ആശ്വസിക്കുകയാണ് മല്ലകാട്ട് ഏലിയാമ്മ മർക്കോസും മകൻ വിദേശ മലയാളിയായ പ്രിൻസ് പുന്നൻ മാർക്സും. വർഷങ്ങളായി ഇവർ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങൾക്കു കൂടിയാണ് ഇതോടെ അയവു വരുന്നത്.തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വെന്നിമല കേന്ദ്രീകരിച്ചു നിധിശേഖരമുണ്ടെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ പുരയിടത്തിൽ ഇതെക്കുറിച്ചു അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപച്ചത്. പുരാവസ്തു വകുപ്പിനോടു പ്രാഥമിക അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.
പാറക്കെട്ടുകൾ നിറഞ്ഞതാണ് മല്ലകാട്ടെ പുരയിടം. നിധിയുണ്ടെന്നു കരുതി വരുന്ന ആളുകളുടെ ശല്യംസഹിക്കാൻ പറ്റുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. രാത്രികാലങ്ങളിൽ പുരയിടത്തിൽ പതുങ്ങിക്കയറി കുഴിയെടുത്തു നോക്കിയ സംഭവംവരെ ഉണ്ടായിട്ടുണ്ട്. നിധി കുഴിച്ച് എടുത്തു തരാമെന്ന വാഗ്ദാനവുമായി മറ്റു ജില്ലകളിൽ നിന്നുപോലും ആളുകളും ഫോൺവിളികളുമെത്തി.