നമ്മുടെ സമൂഹത്തിൽ ശാരീരികമായ സുരക്ഷാ ബോധം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് പെൺകുട്ടികളുടെ സുരക്ഷയാണ്. വിദ്യാലയങ്ങളിൽ, വീട്ടിൽ, ജോലി സ്ഥലങ്ങളിൽ അങ്ങനെ എല്ലായിടത്തും അവൾക്കു ചുറ്റും സുരക്ഷയുടെ മറകെട്ടുന്നതിനായി സമൂഹം ശ്രദ്ധിക്കുന്നു. എന്നാൽ ഇതിനിടയ്ക്ക് ആരും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നുണ്ട്, ആൺശരീരങ്ങൾക്കു മുകളിലും അരക്ഷിതത്വത്തിന്റെ നിഴലുണ്ട് എന്ന യാഥാർഥ്യം. ലൈംഗികതയെക്കുറിച്ചുള്ള തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചൂഷണം ചെയ്യപ്പെടുന്ന ആൺകുട്ടികൾക്ക്, പെൺകുട്ടികളെ പോലെ തന്നെ പിന്നീടുള്ള ജീവിതം ക്ലേശകരമായിരിക്കും. അവർ ഡിപ്രഷന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തും.
ഇവിടെ രണ്ടാനച്ഛനാൽ ആറാം വയസ്സ് മുതൽ ശാരീരിക ചൂഷണം നേരിടേണ്ടി വന്ന അക്ഷയ് കപൂർ എന്ന യുവാവ് അവന്റെ കഥ തുറന്നു പറയുകയാണ്. അച്ഛനു തുല്യമാകാൻ മറ്റാർക്കും കഴിയില്ല എന്ന വലിയ യാഥാർഥ്യം തന്റെ ദുരനുഭവങ്ങളിലൂടെ അക്ഷയ് വ്യക്തമാക്കുന്നു. അക്ഷയുടെ വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ മരണപ്പെട്ടിരുന്നു. ആയതിനാൽ ചുവരിൽ തൂക്കിയ ചിത്രങ്ങളിൽ കണ്ട മുഖം മാത്രമാണ് അക്ഷയെ സംബന്ധിച്ചിടത്തോളം അച്ഛൻ എന്ന ഓർമ്മ.
അച്ഛൻ മരിച്ചു കുറച്ചു കാലം കഴിഞ്ഞപ്പോൾ, ബന്ധുക്കൾ അമ്മയെ വേറെ ഒരു വിവാഹത്തിനായി നിർബന്ധിച്ചു. അച്ഛനില്ലാത്ത കുഞ്ഞിനെ ഒറ്റയ്ക്കു വളർത്തുക ശ്രമകരമാണ് എന്നു പറഞ്ഞാണ് മറ്റൊരു വിവാഹത്തിനു നിർബന്ധിച്ചത്. ആദ്യം അത് അംഗീകരിക്കാൻ കുഞ്ഞു അക്ഷയ്‌ക്ക് സാധിച്ചില്ല എങ്കിലും പിന്നീടു കാര്യങ്ങൾ മാറി മറഞ്ഞു. രണ്ടാനച്ഛൻ ഏറെ സ്നേഹത്തോടെയാണ് അക്ഷയോടു പെരുമാറിയത്. അദ്ദേഹം അവനൊപ്പം കളിച്ചിരുന്നു. അങ്ങനെ ജീവിതം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോയിരുന്ന കാലഘട്ടത്തിൽ , ഒരിക്കലാണ് അതു സംഭവിച്ചത്.
അക്ഷയ് സ്‌കൂൾ വിട്ടു വരികയായിരുന്നു, ആറു വയസ്സായിരുന്നു അന്നവന്റെ പ്രായം. വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല. രണ്ടാനച്ഛൻ അക്ഷയിനെ വിവസ്ത്രനാക്കി , ശാരീരികമായി ചൂഷണം ചെയ്തു. എന്താണ് നടക്കുന്നത് എന്ന് അവനു മനസ്സിലായിരുന്നില്ല. സ്നേഹ പ്രകടനത്തിന്റെ ഭാഗമാണ് ഇതെന്ന് അക്ഷയ് കരുതി. ആരും അറിയാതെയുള്ള ഈ പ്രവർത്തി അടുത്ത രണ്ടു വർഷത്തേക്ക് കൂടി തുടർന്നു. ഒരു ദിവസം അമ്മയും അച്ഛനും തമ്മിൽ വലിയ എന്തോ വഴക്കു നടന്നു, വഴക്കിനൊടുവിൽ അമ്മ കൈ ഞെരമ്പ് മുറിച്ചു. അപ്പോഴാണ് അയാൾ ഒരിക്കലും ഒരു നല്ല അച്ഛനോ ഭർത്താവോ ആയിരുന്നില്ല എന്നു മനസിലായത്.
തുടർന്ന് അക്ഷയുടെ അമ്മ വിവാഹമോചനത്തിനായി അപേക്ഷ സമർപ്പിച്ചു. അങ്ങനെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അപ്പോഴേക്കും തനിക്കെന്താണ് അന്ന് സംഭവിച്ചത് എന്ന ബോധം അക്ഷയ്‌ക്ക് വന്നു കഴിഞ്ഞിരുന്നു. ഇപ്പോൾ കാലം ഏറെ മാറി. അക്ഷയ്‌ക്ക് ഇന്ന് 22 വയസ്സുണ്ട്. എന്നാൽ അന്നു നേരിട്ട ശാരീരിക ചൂഷണത്തിന്റെ ആഘാതത്തിൽ നിന്നും ഇന്നുവരെ മോചിതനാകാൻ ആ യുവാവിന് കഴിഞ്ഞിട്ടില്ല. ഡിപ്രഷനിൽ നിന്നും മോചിക്കപ്പെട്ടു എങ്കിലും ആ സംഭവത്തെക്കുറിച്ചുള്ള ഓർമ്മകൾ പൂർണമായും വിട്ടു മാറുന്നില്ല.
ഇന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്കായി ശാരീരിക ചൂഷണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ളാസുകൾ നടത്തുകയാണ് അക്ഷയ് കപൂർ . തന്റെ ജീവിതത്തിൽ ഉണ്ടായ ദുർവിധി ഇനി മറ്റൊരാൾക്കും ഉണ്ടാവരുതേ എന്ന പ്രാർഥനയോടെ.