ബസപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ഹാജിറ ബീഗത്തിനു കൈക്കുഞ്ഞിനെ കണ്ടെത്തി നൽകിയ പൊലീസും ജനപ്രതിനിധികളും ഭർത്താവിനെയും കണ്ടെത്തി അരികിലെത്തിച്ചു. പീച്ചനാം മുകളിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇമ്രാൻ ഹുസൈനെ ബുധനാഴ്ച രാത്രി വൈകിയാണു പൊലീസ് കണ്ടെത്തി വിവരമറിയിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ കാലിനും നടുവിനും തലയ്ക്കും പരുക്കേറ്റു കഴിയുന്ന ഹാജിറ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ചു മരവ്യവസായികളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇമ്രാൻ ഹുസൈനെ കണ്ടെത്തിയത്. തുടക്കത്തിൽ വിളിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പെരുമ്പാവൂരിൽ ഏതു കമ്പനിയിലാണു ഭർത്താവ് ജോലി ചെയ്യുന്നതെന്നു ഹാജിറയ്ക്ക് അറിയാതിരുന്നതാണ് അന്വേഷണം വൈകിപ്പിച്ചതെന്നു പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 5.30നു മഞ്ഞപ്പെട്ടിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അസം സ്വദേശിനിയായ ഹാജിറ ബീഗത്തിനു പരുക്കേറ്റത്. ഭർത്താവിന്റെയടുത്തേക്ക് അസമിൽ നിന്നു ട്രെയിനിൽ ആലുവയിലെത്തി പെരുമ്പാവൂരിലേക്കു ബസിൽ വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ ഹാജിറയെയും മൂന്നു മാസം പ്രായമുള്ള ആൺകുട്ടിയെയും പെരുമ്പാവൂരിലെ രണ്ടു സ്വകാര്യ ആശുപത്രികളിലാണു പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ ആശുപത്രി അധികൃതരും പൊലീസും ജനപ്രതിനിധികളും നടത്തിയ അന്വേഷണത്തിനിടയിൽ ഹാജിറയെ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ കണ്ടെത്തുകയായിരുന്നു.