കൊച്ചി മെട്രോ വലിയ ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. അതിനു ചുക്കാൻ പിടിച്ച ഇ. ശ്രീധരനു മലയാളി മനസ്സുകളിലും വിലപ്പെട്ട സ്ഥാനമാണ്. മെട്രോ ആദ്യ ഘട്ടത്തിലുൾപ്പെട്ട ആലുവ - പാലാരിവട്ടം റീച്ച് ഗതാഗതത്തിനായി തുറക്കുമ്പോൾ അതു മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധരന്റെ നേട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നു. സ്വന്തം നാട്ടിലെ മെട്രോ എന്നതാണ് ഈ നേട്ടത്തെ അദ്ദേഹത്തിനു പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽനിന്ന്.
പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിബന്ധങ്ങൾ എന്തൊക്കെയായിരുന്നു, എങ്ങനെ തരണം ചെയ്തു?
കൊച്ചിയിലെ വീതിയില്ലാത്ത റോഡുകളായിരുന്നു ഞങ്ങൾ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന്. പകൽ സമയത്തെ നിർമാണ പ്രവർത്തനങ്ങളെ ഇതു കാര്യമായി ബാധിച്ചു. രാത്രിയിലാണു ഭൂരിഭാഗം ജോലികളും നടന്നത്. പ്രാദേശികമായി തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇതര സംസ്ഥാന തൊഴിലാളികളെ പൂർണമായി ആശ്രയിക്കേണ്ടി വന്നു. ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും ഇടയ്ക്കു മടങ്ങിയതോടെ വിദഗ്ധ തൊഴിലാളികളെ സ്ഥിരമായി കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. അതായിരുന്നു വലിയ വെല്ലുവിളി. ഒപ്പം ക്വാറി സമരം, ഹർത്താലുകൾ, സമരങ്ങൾ എന്നിവയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഏറ്റവും വലിയ പ്രോൽസാഹനം കൊച്ചിയിലെ ജനങ്ങളുടെ ക്ഷമയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുമായിരുന്നു, മെട്രോയ്ക്കു വേണ്ടി ഏറെ ബുദ്ധിമുട്ടുകൾ സഹിക്കുകയും അസൗകര്യങ്ങളുടെ നടുവിലൂടെ സഞ്ചരിക്കാനും അവർ തയാറായി.
ആകാശപാളത്തിൽ കൊച്ചി; നുമ്മ, ഇനി മെട്രോ
മെട്രോ പദ്ധതിയുമായി കേരളത്തിലെത്തുമ്പോൾ ആശങ്കകളുണ്ടായിരുന്നുവോ?
കേരളത്തിൽ പദ്ധതി ഏറ്റെടുക്കാൻ വരുമ്പോൾ അത്തരം ആശങ്കകളുണ്ടായിരുന്നില്ല. മലയാളികൾ ഏറെ ബോധമുള്ളവരാണ്. പദ്ധതി ജന നൻമയ്ക്കു വേണ്ടി സുതാര്യമായി നടപ്പാക്കുകയാണെങ്കിൽ അവർ അതിനെ പൂർണമായും പിന്തുണയ്ക്കുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.