പറക്കലിനിടെ നിശ്ചലമായ എൻജിന്‍, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് 380 ലെ 469 യാത്രികരും മരണം ഉറപ്പിച്ച നിമിഷങ്ങള്‍... വൻദുരന്തത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥയാണ് ക്വാന്റാസ് ഫ്ലൈറ്റ് 32നു പറയാനുള്ളത്. ലോക ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ രക്ഷപ്പെടലിന്റെ കഥ. പൈലറ്റുമാരുടെ മനസ്സാന്നിധ്യവും ഭാഗ്യവും ഒത്തുചേർന്ന അപൂർവം സന്ദർഭങ്ങളിലൊന്ന്. 2005 ൽ എയർബസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം A 380 ന്റെ ആദ്യത്തെ അപകടവും ഇതുതന്നെ.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ കമ്പനികളിലൊന്നാണ് ക്വാന്റാസ്; ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനി. സേഫ്റ്റി റെക്കോർഡുകളിൽ മറ്റാരെക്കാളും മുന്നിൽ നിൽക്കുന്ന ക്വാന്റാസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണു ഫ്ലൈറ്റ് 32. മുഴുവൻ യാത്രക്കാരും സുരക്ഷിതരായി നിലത്തിറങ്ങിയെങ്കിലും ക്വാന്റാസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടമായിരുന്നു അന്നു സംഭവിച്ചത്.
ക്വാന്റാസിന്റെ ഫ്ലീറ്റിലെ ആദ്യ A 380 വിമാനമാണ് QF 32. ഓസ്ട്രേലിയയിലെ ആദ്യത്തെ വനിതാ പൈലറ്റും ഏവിയേഷൻ വിദഗ്ധയുമായ നാൻസി ബേർഡ് വാൾട്ടനോടുള്ള ആദരസൂചകമായി അവരുടെ പേരാണ് ക്വാന്റാസ് ആദ്യത്തെ A 380 ക്ക് നൽകിയത്. 2008 ൽ സർവീസ് ആരംഭിച്ച വിമാനം രണ്ടു വർഷത്തിനു ശേഷം 2010 ൽ അപകടത്തിൽപെട്ടു. നാല് റോൾസ് റോയ്സ് എൻജിനുകളാണ് ഈ വിമാനത്തിനു ശക്തി പകരുന്നത്.
2010 നവംബർ നാലിനു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു സിഡ്‌നിയിലേക്കു പുറപ്പെട്ടതായിരുന്നു QF 32. ഇടത്താവളമായ സിംഗപ്പൂരിലെ ചെന്കി വിമാനത്താവളത്തിൽ സുരക്ഷിതമായിറങ്ങിയ QF 32 ഏകദേശം രണ്ടു മണിക്കൂറിനു ശേഷം സിഡ്‌നി ലക്ഷ്യമാക്കി പറന്നുയർന്നു. ജീവനക്കാരും യാത്രക്കാരുമടക്കം 469 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അസാധാരണമായതൊന്നും രേഖപ്പെടുത്താത്ത ടേക്ക് ഓഫ്. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. പറന്നുയർന്നു മിനിറ്റുകൾക്കകം, ഏകദേശം 7300 അടി ഉയരത്തിൽവെച്ചു രണ്ടു വലിയ സ്ഫോടനങ്ങളുണ്ടായി. സംഭവിച്ചതെന്താണെന്നു പൈലറ്റുമാർക്കു പോലും മനസ്സിലായില്ല. എന്നാൽ ഇടതുവശത്തെ വിൻഡോ സീറ്റുകളിൽ ഇരുന്ന യാത്രക്കാർ ആ ഭയാനകമായ കാഴ്ച കണ്ടു. അതിവേഗം പറക്കുന്ന വിമാനത്തിൽനിന്ന് എന്തൊക്കെയോ മുൻപോട്ടു ചിതറി തെറിക്കുന്നു, രണ്ടാമത്തെ എൻജിനിൽനിന്നു തീയും പുകയും വരുന്നു. ഇത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് അവർ ഉറപ്പിച്ച നിമിഷങ്ങള്‍.
ഇന്തൊനീഷ്യയിലെ ബാഥം ദ്വീപുകളിലെ പ്രധാന പട്ടണത്തിൽ ഈ സമയത്തു ചില അസാധാരണ സംഭവങ്ങളുണ്ടായി. ആകാശത്തുനിന്ന് ചില വിമാനഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചു. ക്വാന്റാസ് ലോഗോ പേറുന്ന റോൾസ് റോയ്‌സ് ട്രെൻഡ് 900 എൻജിന്റെ കവറും ടർബൈൻ ഡിസ്കിന്റെ ഭാഗങ്ങളുമായിരുന്നു നിലംപതിച്ചത്. ടർബൈൻ ഡിസ്കിന്റെ വലിയൊരു ഭാഗം ഒരു സ്‌കൂളിന്റെ മേൽക്കൂര തകർത്തു വിദ്യാർഥികൾക്കിടയിലാണു വീണത്. ഭാഗ്യവശാൽ ആർക്കും അപകടം സംഭവിച്ചില്ല.
ഇതേ സമയം ഫ്‌ളൈറ്റ് ഡെക്കിൽ ക്യാപ്റ്റൻ റിച്ചാർഡ് ക്രെസ്‌പിനിയും ക്രൂവും ഗുരുതരമായ ഒരു സാഹചര്യത്തെ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. നാല് എൻജിനുകളിൽ രണ്ടാമത്തേത് പൂർണ്ണമായി നഷ്ടപ്പെട്ടു. 1, 3, 4 എൻജിനുകളുടെ പ്രവർത്തനത്തിലും അപകടകരമായ മാന്ദ്യം രേഖപ്പെടുത്തി. ഒരേ സമയത്ത് എയർക്രാഫ്റ്റ് കൺട്രോൾ മുതൽ എയർ കണ്ടീഷനിങ് സിസ്റ്റം വരെ വാണിങ് ലൈറ്റുകളും എറർ മെസേജുകളും കാണിക്കാൻ തുടങ്ങി. ഫ്‌ളൈറ്റ് കൺട്രോൾ, ഫ്യൂവൽ സിസ്റ്റം, ഹൈഡ്രോളിക് സിസ്റ്റം, ബ്രേക്ക് അങ്ങനെ ഫെയിലർ മെസേജുകളുടെ നീണ്ട നിര.
വിമാനം ഉടൻ നിലത്തിറക്കാൻ വേണ്ടി ക്യാപ്റ്റൻ സിംഗപ്പൂർ ചെങ്കി എയർപോർട്ടുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിങ്ങിനു സഹായം അഭ്യർഥിച്ചു. A 380 സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആവശ്യമായ 4000 മീറ്റർ നീളമുള്ള റൺവേ 2 ഉടൻ തന്നെ QF 32 വിന് വേണ്ടി ക്ലിയർ ചെയ്യപ്പെട്ടു. ഫയർ ഫൈറ്റിങ് ക്രൂവും ആംബുലൻസുകളും റൺവേയുടെ അറ്റത്തു കാത്തു കിടന്നു.
എമർജൻസി ലാൻഡിങ്ങിന് തയാറെടുത്തു കൊണ്ടിരുന്ന പൈലറ്റുമാർ ഈ സമയത്ത് അഭിമുഖീകരിച്ച പ്രശ്നങ്ങൾ നിരവധിയായിരുന്നു. ലാൻഡിങ് ഗീയറുകൾ, ബ്രേക്കുകളുടെ പകുതി, ലാൻഡിങ് സമയത്ത് എയർസ്പീഡ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സ്ളാറ്റുകൾ, റൺവേയിൽനിന്നു തെന്നി മാറാതിരിക്കാൻ സഹായിക്കുന്ന ആന്റി ലോക്കിങ് ബ്രേക്ക് സിസ്റ്റം (ABS) ഇവയെല്ലാം പ്രവർത്തന രഹിതമായിരുന്നു. എല്ലാറ്റിനും പുറമേ, ഇടതുചിറകിലെ ടാങ്കുകളിൽ നിന്നുള്ള ഇന്ധനചോർച്ച അപകടകരമായ ഇംബാലൻസ് സൃഷ്ടിക്കുന്നുമുണ്ടായിരുന്നു. ഇടതു ചിറകിന് വലത്തേ ചിറകിനെക്കാൾ പത്തു ടൺ ഭാരക്കുറവ്! ഇത്രയും ഇന്ധനം ചുരുങ്ങിയ സമയത്തിനകം ചോർന്നു പോയിരുന്നു.
ഇതിനെല്ലാം പുറമേ, ലാൻഡിങ് സ്പീഡ് കണക്കാക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന് ഈ അവസ്ഥയിൽ ലാൻഡ് ചെയ്യേണ്ട സ്പീഡ് കണ്ടുപിടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂടിയ വേഗത്തിൽ ലാൻഡ് ചെയ്താൽ വിമാനം റൺവേയിൽ നിന്ന് പുറത്തുപോയി അപകടം സംഭവിക്കും. പരിധിയിലധികം വേഗം കുറച്ചാൽ വിമാനം ലാൻഡിങ്ങിനു മുൻപേ നിലംപതിക്കും. അപകടമായ സാഹചര്യങ്ങൾ തരണം ചെയ്ത് അൽപസമയത്തിനകം രണ്ടാമത്തെ റൺവേയിൽ QF 32 വന്നിറങ്ങി. ലാൻഡിങ് സമയത്തെ എയർസ്പീഡ് വളരെ കൂടുതലും ആയിരുന്നു. ലാൻഡ് ചെയ്തയുടനെ വിമാനം ഇടത്തോട്ട് തെന്നി മാറാൻ തുടങ്ങിയെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം നേർരേഖയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു.
3800 മീറ്റർ റൺവേയിലൂടെ ഓടിയിട്ടാണ് വിമാനം നിന്നത്. ബാക്കിയുണ്ടായിരുന്ന റൺവേയുടെ നീളം വെറും നൂറു മീറ്റർ. മൂന്നു ടയറുകൾ പൊട്ടിത്തെറിച്ചു. പകുതി ബ്രേക്കുകളുമായി, 465 ടൺ ഭാരമുള്ള എയർക്രാഫ്റ്റിനെ സുരക്ഷിതമായി നിർത്തിയത് പൈലറ്റുമാരുടെ മിടുക്കു മാത്രം.