ഗർഭിണികൾ മാംസാഹാരം കഴിക്കരുതെന്ന ആയുഷ് മന്ത്രാലയത്തിന്റെ ഉപദേശത്തെക്കുറിച്ചു വായിച്ചപ്പോൾ ആദ്യം ഉള്ളിലുയർന്ന ചോദ്യം ഇതാണ്: ഇന്ത്യയിൽ സമ്പന്നരും അതിസമ്പന്നരും മാത്രമേ ഉള്ളോ? അവർ മാത്രമേ ഗർഭിണികളാകുന്നുള്ളോ?
ഗർഭകാലത്തു ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട മാംസ്യവും (പ്രോട്ടീൻ) അയണും ലഭിക്കുന്ന ഏറ്റവും പ്രധാന സ്രോതസ്സാണു മാംസാഹാരം. വില കൂടിയ പ്രോട്ടീൻ ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത കോടിക്കണക്കിനു സ്ത്രീകൾക്ക് ആശ്രയം താരതമ്യേന കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മാംസം മാത്രമാണെന്നോർക്കണം. മാംസത്തിലെ അയൺ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു; എന്നാൽ, സസ്യഭക്ഷണത്തിൽ നിന്നുള്ള അയൺ അത്രപെട്ടെന്നു ഗുണം ചെയ്യുകയുമില്ല.
അയൺ കുറഞ്ഞാൽ ഉണ്ടാകുന്ന വിളർച്ചയുടെ (അനീമിയ) പിടിയിലാണു നമ്മുടെ പല സ്ത്രീകളും. പലരും അയണിന്റെ കാര്യത്തിൽ വേലിപ്പുറത്തു നിൽക്കുന്നതു പോലെയാണ്. ഗർഭം പോലെയുള്ള ശാരീരിക വ്യതിയാനമെന്തെങ്കിലും ഉണ്ടായാൽ അപ്പോൾ വിളർച്ച പിടികൂടുമെന്ന അവസ്ഥ. ശരീരത്തിന് ഇരുമ്പുസത്ത് ലഭിക്കുന്ന ഭക്ഷണങ്ങൾ ഉറപ്പു വരുത്തുന്നതിനൊപ്പം അയൺ ഗുളികകളും കൂടി നൽകിയാണു മിക്ക ഗർഭിണികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതു തന്നെ.
അപ്പോൾ മാംസാഹാരം പാടേ ഒഴിവാക്കണമെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. മാംസാഹാരം കഴിച്ചു ശീലിച്ചവർ അതു തുടരട്ടെ. മികച്ച ഗുണനിലവാരമുള്ള, ഏറെ പോഷകവും പ്രോട്ടീനുമടങ്ങിയ ഭക്ഷണം കഴിക്കുന്ന സമ്പന്നർക്കു പോലും അനീമിയ ഉണ്ടാകാം എന്നതാണ് ഇന്ത്യയിലെ സ്ഥിതി. അതേസമയം, ഗർഭത്തിന്റെ ആദ്യ കാലങ്ങളിൽ ഛർദിയും മറ്റും അലട്ടുന്നവർക്ക് അവരുടെ നാവിന്റെ രുചിക്കനുസരിച്ചു ഭക്ഷണം ക്രമീകരിക്കാം. മാംസം കഴിച്ചാൽ അസ്വസ്ഥത കൂടുമെങ്കിൽ അത് ഒഴിവാക്കാം. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ആദ്യ മൂന്നുമാസത്തിനു ശേഷം പക്ഷേ, ആവശ്യത്തിനു മാംസം കഴിക്കുന്നതാണു ഗർഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലത്.