കഴിഞ്ഞ ദിവസം അച്ചൻകോവിൽ കാടിറങ്ങി നാട്ടിലെത്തിയ രാജവെമ്പാലയാണ് വാവ സുരേഷിന്റെ മുന്നിൽ പത്തി മടക്കിയത്. വാവ സുരേഷ് പിടിക്കുന്ന 113ാമത്തെ രാജവെമ്പാലയാണിത്. കല്ലാർ റേഞ്ച് ഓഫിസിനു സമീപം അച്ചൻകോവിൽ ആറ്റിലാണു രാജവെമ്പാലയെ കണ്ടെത്തിയത്. ആറ്റിൽ കുളിക്കാൻ വന്ന നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. തുടർന്ന് വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കോന്നി വനം ഡിവിഷനിൽ തുറന്നു വിടുകയായിരുന്നു.
ശനിയാഴ്ച രണ്ടു രാജവെമ്പാലകളെയാണ് വാവ സുരേഷ് പിടികൂടിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നായിരുന്നു പാമ്പുപിടിത്തം. 111–ാ മത്തേയും ,112-ാ മത്തേയും രാജവെമ്പാലകളെയാണ് അന്നുവൈകുന്നേരത്തോടു കൂടി ഈ രണ്ട് ജില്ലകളിൽ നിന്നായി പിടികൂടിയത്.ഇതിൽ ആദ്യത്തേത് പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള പിറവത്തൂരിനടുത്ത് ചെമ്പനരുവി എന്ന സ്ഥലത്തു നിന്നായിരുന്നു. ഇവിടെയുള്ള സത്യന്റെ വീടിന്റെ അടുക്കളയ്ക്കകത്ത് വിറകു കൂട്ടിയിട്ടിരുന്നതിനുള്ളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇവിടെ നിന്നും പിടികൂടിയ 5 വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയ്ക്ക് 11 അടി നീളം ഉണ്ടായിരുന്നു.
112 - മത്തെ രാജവെമ്പാലയെ പിടികൂടിയത് ആദ്യം പിടിച്ച സ്ഥലത്ത് നിന്നും 16 കിലോമീറ്റർ മാറി കൊല്ലം ജില്ലയിലെ അച്ചൻകോവിൽഫോറസ്റ്റ് ഡിവിഷന്റെ തടി ഡിപ്പോയിൽ നിന്നായിരുന്നു.7 വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയെയാണ് ഇവിടെനിന്നും പിടികൂടിയത്. 11 അടിയിലേറെ നീളം ഉണ്ടായിരുന്ന രാജവെമ്പാല വളരെ ക്ഷീണിതയായിരുന്നുവെന്നും വാവ സുരേഷ് വ്യക്തമാക്കി. പിടികൂടിയ രണ്ടു രാജവെമ്പാലകളെയും ഫോറസ്റ്റ് അധികൃതരുടെ നിർദ്ദേശപ്രകാരം അച്ചൻകോവിൽ - ചിറ്റാർ വനമേഖലയിലെ ഉൾവനത്തിൽ തുറന്നുവിട്ടു.