മൂക്കു വളരുന്നതാണ് ഗണേശ് എന്ന ഒൻപതു വയസ്സുകാരനെ വലയ്ക്കുന്ന അപൂർവരോഗം. അനാഥനായ ഗണേശിനെ അസമിൽ ഒരു ഉൾനാടൻ ഗ്രാമത്തിലെ വഴിയോരത്തുനിന്ന് പൊലീസുകാർക്കു കിട്ടുമ്പോൾ അവന്റെ മൂക്കു വളർന്ന് വിചിത്രരൂപത്തിലായിരുന്നു. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകാതെ, നിർത്താതെ കരയുകയായിരുന്നു അവൻ. തുമ്പിക്കൈ പോലെ വളർന്ന മൂക്കു കണ്ട് അവൻ ദൈവത്തിന്റെ അവതാരമാണെന്നു പറഞ്ഞ് ചില നാട്ടുകാർ ആരാധനയും തുടങ്ങിയിരുന്നു. പൊലീസ് ഗണേശിനെ അസമിലെ ബകാഖത് നിർമാൺ ഗട്ട് എന്ന എൻജിയെ ഏൽപ്പിച്ചു. ഉടൻ ശസ്ത്രക്രിയയ്ക്കു തയാറെടുക്കുകയാണ് ഗണേശ്.
തലച്ചോറിന്റെ ഒരു ഭാഗം തലയോട്ടിയിൽനിന്നു തള്ളി പുറത്തേക്കു വന്ന് മുഴ പോലെ രൂപപ്പെടുന്ന Frontonasal Encephalocele എന്ന രോഗമാണ് ഗണേശിനെ ബാധിച്ചിരിക്കുന്നത്. ഇതേ പ്രായത്തിലുള്ള മറ്റു കുട്ടികൾക്കുള്ള അത്രയും തലച്ചോർ വളർച്ച ഗണേശിനില്ല. സംസാരശേഷിയും മാനസിക വളർച്ചയും കുറവാണ്. ശസ്ത്രക്രിയകൊണ്ട് ഗണേശിന്റെ രോഗം പൂര്‍ണമായി മാറ്റാനാവുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.
തങ്ങളടെ സംരക്ഷണത്തിലുള്ള കുട്ടികളിൽ ഏറ്റവും പ്രത്യേകതയുള്ള ആളാണ് ഗണേശെന്ന് എൻജിഒ പ്രസിഡന്റ് ജിതെൻ ഗെഗോയ് പറഞ്ഞു. ‘ഇതിനു മുൻപ് ഇത്തരത്തിലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അവനെ ആരാധിക്കാനും വണങ്ങാനുമായി ആളുകൾ അവിടെ എത്തുമായിരുന്നു. മൂക്കിന്റെ ഭാരം കാരണം അവന് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. തനിയെ ഭക്ഷണം കഴിക്കാനും സാധിക്കില്ല. സന്നദ്ധ പ്രവർത്തകർ അവനു പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു’- ജിതെൻ പറഞ്ഞു.