ദിനോസർ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കുഞ്ഞൻ പക്ഷിയുടെ പൂർണ മാതൃക ഇതാദ്യമായി ശാസ്ത്രലോകത്തിനു ലഭിച്ചു. മഞ്ഞ കുന്തിരിക്കം പോലെയുള്ള മരക്കറയിൽ കുടുങ്ങിയ പക്ഷിയുടെ തൂവലുകളും നഖങ്ങളും ഉൾപ്പെടെയുള്ള രൂപം കണ്ടെടുക്കാനാകും.
മ്യാൻമാറിലെ ഖനിയിൽ നിന്നു കണ്ടെടുത്ത മരക്കറ 9.8 കോടി വർഷം പഴക്കമുള്ളതാണ്. ആറരക്കോടി വർഷത്തിനുമുമ്പു ജീവിച്ചിരുന്ന പല്ലുകളുള്ള പക്ഷിവിഭാഗമായ എനാന്റിയോർണിത്തീൻസിൽ പെട്ടതാകാമിതെന്നു കരുതുന്നു. ശരീരഘടനയും തൂവലുകളുടെ പ്രത്യേകതകളും കൊണ്ടു പക്ഷിക്കുഞ്ഞാകാം ഇതെന്നാണു നിഗമനം. അതിപ്രാചീനകാലത്തെ പക്ഷികളും ഇപ്പോഴത്തേതുമായുള്ള വ്യത്യാസം പഠിക്കുന്നതിൽ നിർണായകമാണ് ഈ കണ്ടെത്തൽ.
സാധാരണ ഫോസിലുകളിൽ തൂവലുകൾ മനസ്സിലാക്കാനാകില്ല. എന്നാൽ ഈ പ്രത്യേകത തരം മരക്കറയിൽ തൂവലുകൾ കണ്ടെടുക്കാനാകും. നേരത്തെയും മരക്കറയിൽ ഇതേ കാലഘട്ടത്തിലെ പക്ഷികളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര കൃത്യതയുള്ള രൂപം ഇതാദ്യമാണ്. ആറുസെന്റിമീറ്ററാണു പക്ഷിക്കുഞ്ഞിന്റെ നീളം.