അറിയപ്പെടുന്ന കണക്കുകൾ പ്രകാരം ടൈറ്റാനിക് കപ്പലിനെ തകർത്ത മഞ്ഞുമലയ്ക്ക് 50 മുതൽ 100 അടി വരെ ഉയരവും 200 മുതൽ 400 മീറ്റർ വരെ നീളവുമാണുള്ളത്. എന്നാൽ വഴിയിലുള്ള സകലതിനെയും തച്ചുതകർക്കാവുന്ന വിധമൊരു ഹിമാനി അഥവാ ഒഴുകുന്ന മഞ്ഞുമല തയാറെടുത്തു കൊണ്ടിരിക്കുകയാണ്. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ ആണ് ഈ ഹിമാനിക്ക് ‘രൂപം’ നൽകാനൊരുങ്ങുന്നത്. ലാർസൻ സിയുടെ ഒരു വലിയ ഭാഗം ഏതുനിമിഷവും പൊട്ടിയടർന്നു പോകാവുന്ന അവസ്ഥയിലാണിപ്പോൾ. അത്രയും നീളൻ വിള്ളലാണ് മഞ്ഞുമലയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വിള്ളലിന്റെ നീളത്തിന് അവസാനമായി വർധനവുണ്ടായത്. പക്ഷേ പുതിയ പരിശോധനയിൽ മേയ് 25 മുതൽ 31 വരെയുള്ള സമയത്തിനിടെ വിള്ളലിന്റെ നീളം വൻതോതിൽ കൂടിയിരിക്കുകയാണ്. അതും എന്താണു കാരണമെന്നു പോലും തിരിച്ചറിയാനാകാതെ! ഒറ്റയാഴ്ച കൊണ്ട് 17 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ വിള്ളലുണ്ടായത്. ഇനി മഞ്ഞുമലയുടെ അറ്റം കാണാൻ 13 കി.മീ. കൂടി മതി. ഒരു പ്രശ്നം കൂടിയുണ്ട്; ഇതുവരെ മഞ്ഞുമലയ്ക്ക് സമാന്തരമായിട്ടായിരുന്നു വിള്ളൽ. എന്നാൽ നിലവിൽ അത് മലയുടെ മുൻഭാഗത്തേക്കു തിരിഞ്ഞിട്ടുണ്ട്. ഏതുനിമിഷം വേണമെങ്കിലും ലാർസൻ സിയുടെ 10 ശതമാനം വരുന്ന ഭാഗം തകർന്നു വേർപ്പെട്ടേക്കാം.
അരലക്ഷം ചതുരശ്ര കിലോമീറ്ററാണ് ലാർസൻ സിയുടെ മൊത്തം വലുപ്പം. 350 അടി കനവുമുണ്ട്. വിള്ളൽ വഴി വേർപ്പെട്ടു വരുന്ന ഹിമാനിക്കാകട്ടെ 5000 ചതുരശ്ര കിലോമീറ്ററെങ്കിലും വലുപ്പമുണ്ടാകും. അതായത് ദക്ഷിണധ്രുവത്തിൽ ഇന്നേവരെ രൂപപ്പെട്ടതിൽ ഏറ്റവും വലിയ ഹിമാനിക്കായിരിക്കും ഇത്തവണ ലോകം സാക്ഷ്യം വഹിക്കുക. ഇവ അതിവേഗം കടലിലേക്കു സഞ്ചരിക്കുമെന്ന പ്രശ്നവുമുണ്ട്. അതിനു കാരണമാകുന്നതാകട്ടെ ആഗോളതാപനം കാരണം ചൂടേറുന്നതും! യുകെ ആസ്ഥാനമായുള്ള ഗവേഷക സംഘത്തിന്റെ മിഡാസ്(MIDAS) പദ്ധതി പ്രകാരം 2014 മുതൽ ലാർസൻ സിയിലെ വിള്ളൽ പരിശോധിച്ചു വരികയാണ്. 2016 നവംബറിൽത്തന്നെ വിള്ളലിന്റെ നീളം 70 മൈലായതായി കണ്ടെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ‘തകർച്ച’ തടയാൻ യാതൊരു വഴിയുമില്ലെന്നും ഗവേഷകർ പറയുന്നു. മാത്രവുമല്ല, അന്റാർട്ടിക്ക ഉപദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റിമറിയ്ക്കുന്നതായിരിക്കും ഈ പ്രതിഭാസം.