1947 ജൂലൈ എട്ടിനാണ് സംഭവം; ന്യൂമെക്സിക്കോയ്ക്കടുത്ത് റോസ്‌വെൽ നഗരത്തിൽ വിജനമായൊരിടത്ത് ആകാശത്തു നിന്നൊരു അജ്ഞാതവസ്തു പൊട്ടിത്തകർന്നു വീണു. സ്ഫോടനം പ്രദേശവാസികളിൽ പലരും കണ്ടതുമാണ്. പക്ഷേ അന്വേഷിച്ചു ചെല്ലുമ്പോഴേക്കും പ്രദേശം സൈന്യം വലയം ചെയ്തിരിക്കുന്നു. ആരെയൊക്കെയോ സ്ട്രച്ചറിൽ കൊണ്ടു പോകുന്നുമുണ്ട്. പരിസരത്തേക്ക് ആരെയും അടുപ്പിക്കുന്നുമില്ല. സമീപത്തു തന്നെയാണ് റോസ്‌വെൽ ആർമി എയർഫീൽഡ് ബേസും. സംഭവത്തിനു പുറകെ സൈന്യത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഒരു വാർത്താക്കുറിപ്പിറക്കി– ‘റോസ്‌വെല്ലിനടുത്ത് ഒരു വിജനപ്രദേശത്തു നിന്ന് പറക്കുംതളിക കണ്ടെത്തി’ എന്നതായിരുന്നു അത്. വാർത്ത കാട്ടുതീ പോലെ പടർന്നു. പക്ഷേ ഒരു രാത്രിയുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ.
പിറ്റേന്നു രാവിലെ കമാൻഡർ ജനറൽ റോജർ റാമി ഒരു വാർത്താസമ്മേളനം വിളിച്ചു: ‘കണ്ടെത്തിയത് പറക്കുംതളികയല്ല, കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിച്ച ബലൂണാണ്...’ തെളിവായി ബലൂണിന്റെ ഭാഗങ്ങളായ അലൂമിനിയം ഫോയിലുകളും റബ്ബർ കഷ്ണങ്ങളുമെല്ലാം അദ്ദേഹം പ്രദർശിപ്പിച്ചു. അതോടെ സംഭവം എല്ലാവരും മറക്കുമെന്നു കരുതിയെങ്കിലും തെറ്റി. പറക്കുംതളിക (യുഎഫ്ഒ) പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി റോസ്‌വെൽ മാറി. ആണവ പരീക്ഷണം നിരീക്ഷിക്കാൻ അയച്ച ബലൂണാണ് തകർന്നതെന്ന് സൈന്യം പിന്നീട് തിരുത്തി. പക്ഷേ അത് പറക്കുംതളിക തന്നെയായിരുന്നുവെന്നും, അതിൽ നിന്നു ലഭിച്ച അന്യഗ്രഹജീവികളുടെ മൃതശരീരം രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നും കഥകളുണ്ടായി. ‘റോസ്‌വെല്ലിലെ ഉപജാപ’വുമായി ബന്ധപ്പെട്ട് പുതിയ സിദ്ധാന്തങ്ങൾ വന്നുകൊണ്ടേയിരുന്നു.
അതിനിടെ കഴിഞ്ഞയാഴ്ച പുതിയൊരു സംഭവവുമുണ്ടായി. റോസ്‌വെൽ സംഭവമുണ്ടായ സമയത്ത് ഡെപ്യൂട്ടി ഷെറിഫ് ആയിരുന്ന ചാൾസ് ഫോഗസിന്റെ ഇന്റർവ്യൂവായിരുന്നു അത്. യുഎഫ്ഒ ഗവേഷകനായ ഡിയാന ഷോർട്ടിന്റെ ‘UFOs TODAY – 70 Years of Lies, Misinformation and Government Cover-Up’ എന്ന പുസ്തകത്തിലായിരുന്നു പുതിയ വിവരങ്ങൾ. പുസ്തകത്തിൽ ഫോഗസ് പറയുന്നതിങ്ങനെ: ‘വിമാനം തകർന്നുവീണെന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ അറിയിപ്പ്. ഷെറിഫായ ജെസ് സ്‌ലോട്ടറിനൊപ്പമാണ് ഞാൻ സ്ഥലത്തെത്തുന്നത്. പ്രദേശത്ത് ഏകദേശം 300–400 സൈനികരുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ സ്ട്രച്ചറിൽ കൊണ്ടു പോകുന്നു. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് ഏകദേശം 100 അടി വീതിയുള്ള പറക്കുംതളികയ്ക്കു സമാനമായ പേടകമാണ് തകർന്നു വീണിരിക്കുന്നത്. അതിൽ നിന്നു തെറിച്ചു വീണ ‘ജീവികളെ’യാണ് സൈനികർ കൊണ്ടുപോകുന്നത്. ഏകദേശം അഞ്ചടിയോളം ഉയരമുണ്ടായിരുന്നു അവയ്ക്ക്. കാലുകൾ മനുഷ്യന്റേതിനു സമാനമായിരുന്നു. ഏറെനേരം വെയിലേറ്റെന്നു തോന്നിപ്പിക്കും വിധം തവിട്ടു നിറമായിരുന്നു ശരീരത്തിന്. തല മൂടിയിരുന്നെങ്കിലും ഞാൻ അതു കാണാനും ശ്രമം നടത്തി. അവയുടെ തലയും കണ്ണുകളുമെല്ലാം സിനിമയിലും പുസ്തകങ്ങളിലുമെല്ലാം നാം കണ്ടിട്ടുള്ള അന്യഗ്രഹജീവികളെപ്പോലെത്തന്നെയായിരുന്നു...’