കോട്ടൂരിലെ ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ആ വിളിയാണു പിന്നെ പ്രണയത്തിലേക്കു വഴി തുറന്നതെന്നു കെ.എസ്.ശബരീനാഥൻ എംഎൽഎ. അന്നത്തെ വിളിയിൽ തന്നെ എന്തോ ഒരു കള്ളം ഒളിച്ചിരുന്നുവെന്നു പ്രതിശ്രുത വധു സബ് കലക്ടർ ദിവ്യ എസ്.അയ്യർ. വിവാഹത്തിനു മുൻപേ ഇരുവരും പങ്കെടുത്ത അഗസ്ത്യവനത്തിലെ ചടങ്ങിൽ തന്നെ ആ രഹസ്യം വെളിപ്പെടുത്തി. വിവാഹ നിശ്ചയശേഷം പൊതു ചടങ്ങിൽ ഇരുവരുമെത്തുന്നതും ആദ്യം.
ഉദ്ഘാടകനായി എംഎൽഎയും പഠനോപകരണ വിതരണ ദൗത്യവുമായി സബ് കലക്ടറും. കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപാറ സെറ്റിൽമെന്റിൽ പ്രവർത്തിക്കുന്ന ഉറവ് സാംസ്കാരിക വേദിയുടെ പഠനത്തിനൊരു കൈത്താങ്ങ് പരിപാടിയായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിലിന്റെ വേദി. തന്റെ മണ്ഡലത്തിലുൾപ്പെടുന്ന കോട്ടൂർ മേഖലയിലെ ആദിവാസി സെറ്റിൽമെന്റുകളിലെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന് എന്തൊക്കെ ചെയ്യാനാവുമെന്നാരാഞ്ഞുള്ള ആ വിളിയാണു ഡോക്ടർ കൂടിയായ സബ് കലക്ടറുമായുള്ള പ്രണയത്തിന്റെ തുടക്കമെന്നായിരുന്നു പ്രസംഗത്തിൽ ശബരി പറഞ്ഞത്.
ഇത് ആദ്യമായി പറയുന്നതു മണ്ഡലത്തിലെ അഗസ്ത്യവനം ആദിവാസി സമൂഹത്തോട്. വിവാഹത്തിന് ഊരിലുള്ള എല്ലാവരും എത്തണമെന്ന ക്ഷണത്തോടെയാണു പ്രസംഗം അവസാനിപ്പിച്ചത്. പ്രസംഗത്തിൽ ദിവ്യ എസ്.അയ്യരും ശബരിയുടെ വാക്കുകൾ ശരിവച്ചു. ഒപ്പം ഒന്നുകൂടി പറഞ്ഞു, വാലിപാറയിൽ വരുമ്പോൾ കുട്ടികൾക്കു പ്രചോദനമാകുന്നതും ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനു ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ പറയണമെന്നു നിങ്ങളുടെ എംഎൽഎ ചട്ടം കെട്ടിയിരുന്നുവെന്നും. നെടുമങ്ങാട് താലൂക്ക് ഓഫിസ് ജീവനക്കാരും ശിശുക്ഷേമസമിതിയും ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് ഓഫിസിന്റെ പങ്കാളിത്തമാണു സബ് കലക്ടർക്കു ക്ഷണം ലഭിക്കാൻ കാരണം.