ആരും ഇതുവരെ പോയിട്ടില്ലാത്ത വഴികളിലൂടെ ഭ്രാന്തനെപ്പോലെ സഞ്ചരിക്കുന്ന രണ്ട് ജർമൻ ആർക്കിടെക്ടുമാർ തലപുകച്ചപ്പോൾ ഉണ്ടായതാണ് ഈ തലതിരിഞ്ഞ വീട്. പുറത്തെ രൂപഘടന മാത്രമല്ല അകത്തെ മുറികളും ഫർണിച്ചറുകളും എന്തിന് ടോയ്‌ലറ്റ് വരെ തലതിരിച്ചാണ് നിർമിച്ചിരിക്കുന്നത്! അതുകൊണ്ടുതന്നെ വീട് താമസത്തിനു അനുയോജ്യമല്ല. പിന്നെന്തിനാണ് വീട് എന്നല്ലേ ചോദ്യം? ജർമൻ ടൂറിസത്തിനെ പരിപോഷിപ്പിക്കാനാണ് പോളിഷ് ആർക്കിടെക്ടുമാരായ ക്ലോഡിയസ് ഗോളോയും സെബാസ്റ്റിയൻ മിക്കിയും ചേർന്ന് ഈ വീട് രൂപകൽപ്പന ചെയ്തത്.
സ്‌റ്റീൽ ഫ്രയിമിലാണ് വീട് നിർമിച്ചെടുത്തിരിക്കുന്നത്. ഇത് ഭാരം കുറയ്ക്കുന്നതിനും മേൽക്കൂര ഭൂമിയിൽ ചെലുത്തുന്ന സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ലിവിങ്ങിലെ ഫർണിച്ചറുകൾ സീലിങ്ങിൽ മോൾഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. സ്‌റ്റീൽ ഫ്രയിമിൽ തീർത്ത ചെറിയ ഊണുമേശയും കസേരകളും മേൽക്കൂരയിൽ ഡ്രിൽ ചെയ്തുറപ്പിച്ചിരിക്കുന്നു.
വീട്ടിൽ തലതിരിയാത്ത ഒരു കാര്യം ഗോവണിപ്പടികൾ മാത്രമാണ്. സന്ദർശകർക്ക് താഴത്തെ നിലയിൽ എത്താനുള്ള സൗകര്യാർഥമാണ് പടികളെങ്കിലും നേർവഴിക്ക് കൊടുത്തിരിക്കുന്നത്.
മിനിമലിസ്റ്റിക് ശൈലിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. 'ലോകം കീഴ്മേൽ മറിഞ്ഞാൽ' എന്നാണ് വീടിന്റെ ജർമൻ പേരിന്റെ ഭാഷാന്തരം. 2008 ലാണ് നിർമാണം പൂർത്തിയായത്. നിരവധി സന്ദർശകരാണ് ഈ തലതിരിഞ്ഞ വീടിനകത്തെ തലതിരിഞ്ഞ കാഴ്ചകൾ ആസ്വദിക്കാനായി ഇവിടേക്കെത്തുന്നത്.