കൊച്ചിയുടെ മുഖം മാറുകയാണ്. മാറുന്ന കൊച്ചിയുടെ പുതിയ മുഖമായി മെട്രോ കുതിക്കുമ്പോൾ മെട്രോയ്ക്കൊപ്പം മുന്നേറുന്ന ഒരു കൂട്ടം സ്ത്രീകളുണ്ട് കൊച്ചിയിൽ. ലോക്കോ പൈലറ്റ്, പിആർഒ, ടിക്കറ്റിങ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, പാർക്കിങ്, കസ്റ്റമർ സർവീസ് തുടങ്ങി നിരവധി മേഖലകളിൽ സ്ത്രീകളാണ് ഈ രംഗത്തുളളത്. മെട്രോയ്ക്കൊപ്പം കുതിക്കുന്ന അവരുടെ പ്രതീക്ഷകളിലൂടെ ഒരു യാത്ര.
സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും പല രീതിയിലുള്ള അവഗണനകളും അപമാനങ്ങളും സഹിക്കുന്ന ഭിന്നലിംഗക്കാർക്ക് സ്വയം മികവു തെളിയിക്കാനുള്ള അവസരമാണ് മെട്രോ നൽകിയത്. വിവിധ വകുപ്പുകളിലായി 23 ഭിന്നലിംഗക്കാരാണ് മെട്രോയിൽ ജോലി ചെയ്യുന്നത്. മറ്റ് ജോലികൾ ലഭിക്കാതെ വരുകയും തെരുവുകളിലേയക്ക് ഉപജീവനം തേടി ഇറങ്ങേണ്ടി വരുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും മാറ്റം വരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നിയമനങ്ങൾ. ഒപ്പം ഭിന്നലിംഗക്കാര്‍ക്ക് വിവിധ തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ഒരുക്കുന്നതിനുള്ള പ്രചോദനം കൂടിയാണ് ഈ പരീക്ഷണം.
ശാരീരിക പരീക്ഷണങ്ങൾക്ക് പുറമേ സമൂഹത്തിന്റെ പരീക്ഷണങ്ങളേയും അതിജീവിച്ചാണ് ഈ ഇരുപത്തിമൂന്നു പേർ മെട്രോയ്ക്കൊപ്പമുള്ളത്. മറ്റുള്ളവരെപ്പോലെ മാന്യമായ രീതിയിൽ തൊഴിലെടുത്ത് ജീവിക്കാൻ കഴിയുമെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവരെല്ലാം തന്നെ. നിലവിൽ കുടുംബശ്രീ മുഖേന കരാർ തൊഴിലാളികളായാണ് നിയമനം.
ഞങ്ങൾ ഹാപ്പിയാണ്
മെട്രോയുടെ പരീക്ഷണത്തിന് പൂർണ പിന്തുണ നൽകുന്ന ഭിന്നലിംഗക്കാർ മെട്രോയിലെ സഹജീവനക്കാരുടെ പെരുമാറ്റത്തിലും തൃപ്തരാണ്. ‘‘ആദ്യമൊക്കെ മാറി നിന്നെങ്കിലും പിന്നെ അവർക്കും മനസ്സിലായി ഞങ്ങളും അവരെപ്പോലാണെന്ന്’’ – രാഗ രഞ്ജിനി പറയുന്നു. ഇതു പറയുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കം പ്രതീക്ഷയുടേത് മാത്രമല്ല. ‘‘ജോലി എത്ര കഠിനമായാലും ചെയ്യും എനിക്കും മാന്യമായി ജീവിക്കാൻ സാധിക്കുമെന്ന് കാണിച്ച് കൊടുക്കണം’’ – പറയുന്നത് ആമി മേരി. തിരസ്കരിക്കപ്പെടുന്നതിന്റെ വേദനയാണ് ആമിയുടെ കണ്ണുകളിൽ കാണാനായത്. ജോലി ലഭിച്ചെങ്കിലും അത്ര നല്ല കണ്ണുകളോടെയല്ല കൊച്ചിക്കാർ തങ്ങളെ സ്വീകരിക്കുന്നത് എന്ന പരാതിയും ഇവർക്കുണ്ട്. ഒരു താമസസ്ഥലം കണ്ടെത്താനുള്ള പ്രയത്നം ഇതുവരെ വിജയിച്ചില്ലെന്നു പറയുമ്പോൾ ആ വാക്കുകളിൽ നിരാശ പടരുന്നുണ്ട്.
ഭിന്നലിംഗക്കാർക്ക് വാടകയ്ക്ക് ഒരു വീടു കിട്ടാൻ കൊച്ചിയിൽ ഏറെ പ്രയാസമാണെന്ന് രാഗരഞ്ജിനി പറയുന്നു. നിലവിൽ ഹോട്ടലുകളിലാണ് താമസിക്കുന്നത്. മാസശമ്പളം മുഴുവൻ വാടകയ്ക്ക് ചെലവിടേണ്ട സാഹചര്യമാണ്. ഇതരസംസ്ഥാനങ്ങളിൽ ജീവിച്ചിട്ടുള്ള ഇവരിൽ പലരും അവിടെ ഒരു ഷെൽട്ടർ ലഭിക്കാൻ ബുദ്ധിമുട്ടിയിട്ടില്ല. ‘‘ജോലിക്കൊപ്പം ഒരു ഷെൽട്ടർ കിട്ടാതെ വീണ്ടും തെരുവുകളിലേക്ക് ഇറങ്ങേണ്ടി വരുമോയെന്ന ഭയമുണ്ട് എന്നാലും ഞാൻ ഈ ജോലി കളയില്ല’’ - രാഗ രഞ്ജിനി പറയുന്നു. ഇങ്ങനെ പറയേണ്ട അവസ്ഥയിൽ ഇവരെത്തുമ്പോൾ മാറി ചിന്തിക്കേണ്ടത് നമ്മൾ തന്നെയാണ്. മെട്രോയുടെ നൂതന സംവിധാനങ്ങളിൽ ട്രയൽ റൺ ഉൾപ്പെടെ നിരവധി തവണ സഞ്ചരിച്ച ഇവരെല്ലാം തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മെട്രോയ്ക്കൊപ്പം കൊച്ചിക്കാർ അവരെയും ഉൾക്കൊള്ളുമെന്ന്.
കുടുംബശ്രീക്ക് ഇത് പുതിയ മുഖം
കുടുംബശ്രീ പ്രവർത്തകർക്ക് കൊച്ചിമെട്രോ സമ്മാനിക്കുന്നത് പുതിയ മുഖമാണ്. ടിക്കറ്റിങ്, ഹൗസ്കീപ്പിങ്, പാർക്കിങ്, ഗാർഡനിങ്, കസ്റ്റമർകെയർ തുടങ്ങിയ വിഭാഗങ്ങളിലായി കുടുംബശ്രീയിലെ 780 വനിതകൾക്കാണ് മെട്രോ ജോലി നൽകിയത്. കുടുംബശ്രീയുടെ ദാരിദ്ര്യനിർമാർജനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും ഭാഗമായാണ് നിയമനങ്ങൾ. പാലാരിവട്ടം വരെയുള്ള മെട്രോയിൽ ഇതിനോടകം 530 പേർ ജോലിയിൽ പ്രവേശിച്ചു. വിവിധ സാഹചര്യങ്ങളിൽ സമൂഹത്തിൽ പിന്തള്ളപ്പെട്ടുപോയവർക്ക് ഈ നിയമനങ്ങളിൽ പ്രധാന്യം നൽകാൻ കുടുംബശ്രീ ശ്രദ്ധിച്ചിട്ടുണ്ട്. മെട്രോയ്ക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ടവർ, സ്ഥിരവരുമാനമില്ലാത്ത ആശ്രയ കുടുംബങ്ങളിൽപ്പെട്ടവർ, ഗാർഹിക പീഡനത്തിന് ഇരയായവർ, വിധവകൾ, കിടപ്പുരോഗികളുടെയും മനോദൗർബല്യമുള്ളവരുടെയും ആശ്രയമായവർ തുടങ്ങി 780 വനിതകൾക്ക് മെട്രോയിൽ നിന്ന് സ്ഥിര വരുമാനം ഉറപ്പിക്കാൻ സാധിച്ചുവെന്നത് കുടുംബശ്രീയുടെ നേട്ടമാണ്.
ആത്മഹത്യയുടെ വക്കിൽ നിന്ന് ഗീതയ്ക്ക് പിടിവള്ളിയായ ജോലി
ആത്മഹത്യയുടെ വക്കിൽ നിന്ന് ജീവിതത്തിലേക്കുള്ള പിടിവള്ളിയായിരുന്നു ഗീതയ്ക്ക് മെട്രോയിലെ ജോലി. ഭർത്താവിന്റെ മരണവും തലയ്ക്കുമീതെ കടവുമായി പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ അതിജീവനവും ഗീതയുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളിലും കരിനിഴൽ വീഴ്ത്തിയ ഘട്ടത്തിലാണ് മെട്രോയിൽ ജോലി ലഭിക്കുന്നത്. സ്വപ്നം പോലെയാണ് ഈ ജോലി, ഇനി ആരുടേയും മുന്നിൽ കൈനീട്ടേണ്ടെന്നു പറയുമ്പോൾ ഈ മുപ്പത്തെട്ടുകാരിയുടെ കണ്ണുകളിൽ കാണാനാവുന്നത് അഭിമാനത്തിന്റെ തിളക്കം.
തെരുവിലേക്കിറങ്ങാതെ സരിതയെ രക്ഷിച്ച ജോലി
പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു സരിതയ്ക്ക് മെട്രോയിലെ ജോലി. ഗാർഹിക പീഡനവും വിവാഹമോചനവുമെല്ലാം ഒറ്റപ്പെടുത്തിയ ഈ മുപ്പത്തിമൂന്നുകാരിയ്ക്ക് മൂന്നുവയസുള്ള കുഞ്ഞുമായി തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന ഘട്ടത്തിലായിരുന്നു മെട്രോ പ്രതീക്ഷയുടെ വാതിൽ തുറന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ട സരിതയ്ക്ക് പുത്തൻ ഊർജം നൽകുന്നതായിരുന്നു ഈ ജോലി.
വിജയകുമാരിക്ക് ജീവിതം തിരിച്ച് നൽകിയത് മെട്രോ
സ്ഥിര വരുമാനമെന്ന നിലയിൽ മെട്രോയിലേക്ക് ജോലിയ്ക്ക് അപേക്ഷിച്ചപ്പോൾ എട്ടു വർഷത്തോളം ജോലി ചെയ്ത സ്വകാര്യ സ്ഥാപനത്തിൽ നിന്ന് നാൽപ്പത്തൊമ്പതുകാരിയായ വിജയകുമാരിയെ പിരിച്ചുവിട്ടത് അവരുടെ ജീവിതത്തിലെ ഇരുട്ടടിയായിരുന്നു. വിജയകുമാരിയുടെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന്റെ ചെലവും രോഗിയായ ഭർത്താവിന്റെ ചികിൽസാ ചെലവും വീട്ട് വാടകയുമെല്ലാം അവരെ സംബന്ധിച്ച് ഭീമമായ തുകയായിരുന്നു. എട്ട് കൊല്ലം ജോലിചെയ്ത സ്ഥാപനമല്ലേ എന്നോട് ഇങ്ങനെ ചെയ്യാമോയെന്ന് ചോദിക്കുമ്പോൾ വിജയകുമാരിയുടെ കണ്ണിൽ നനവ് പടരുന്നത് കാണാമായിരുന്നു. വിജയകുമാരിക്ക് മെട്രോ നൽകുന്നത് പ്രതീക്ഷകളാണ്. ജീവിതം ശരിയായ ട്രാക്കിലേക്കെത്തുമെന്ന പ്രതീക്ഷ.
മഞ്ജുഷയ്ക്ക് ഇനി ജീവിതത്തിൽ പ്രത്യാശ
ഓട്ടിസം ബാധിച്ച ഏകമകന്റെ ചികിൽസയില്‍ തനിക്കും ഒരു കൈ സഹായിക്കാൻ ഇനി കഴിയുമെന്ന് പറയുമ്പോൾ എരൂർ സ്വദേശിയായ മഞ്ജുഷയുടെ സ്വരത്തിൽ അഭിമാനം. മകന്റെ ചികിൽസയും സ്പെഷൽ സ്കൂളുമായി കഴിഞ്ഞുവന്ന ഈ വീട്ടമ്മയ്ക്ക് പുതിയ അന്തരീക്ഷം ജീവിതത്തിലേയ്ക്ക് പ്രത്യാശ മടക്കി നൽകുന്നതായിരുന്നു.
മാലിന്യ നിർമാർജനം മാത്രമല്ല കുടുംബശ്രീയ്ക്ക് ചെയ്യാൻ കഴിയുകയെന്ന് തെളിയിക്കാൻ അവസരം കിട്ടിയതിലുള്ള സന്തോഷം മറച്ച് വയ്ക്കുന്നില്ല കുടുംബശ്രീ പ്രൊജക്ട് മാനേജർ ആർ.ദിൽരാജ്. ഒപ്പം എൻജിനിയറിങ് ബിരുദധാരികൾ വിവിധ വിഭാഗങ്ങളിൽ മെട്രോയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് വിശദമാക്കിയ ദിൽരാജ് മെട്രോയെ കുടുബശ്രീയുടെ മാറ്റത്തിന്റെ മുഖമായാണ് കാണുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും ജോലിക്കു സ്ഥിരതയുണ്ടാകുമെന്ന് ദിൽരാജ് പറഞ്ഞു.