എട്ടു വർഷം മുമ്പു പാർക്കു ചെയ്ത കാറിനെ തിരിഞ്ഞു നോക്കാത്ത ഉടമസ്ഥയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പണി കൊടുത്തതാകട്ടെ കോടതിയും. സ്പെയിനിലെ മയോർക്കയുടെ തലസ്ഥാനമായ പാൽമയിലെ പെയ്‌ഡ് പാർക്ക് ഹൗസിലാണ് സംഭവം. 2009 മാർച്ച് 24നു തന്റെ വോൾവോ വി40 കാർ പേ ആൻഡ് പാർക്കിങ്ങിലിട്ടു മുങ്ങിയ ഉടമസ്ഥയ്ക്കാണ് 27,900 യൂറോ (എകദേശം 20 ലക്ഷം രൂപ) കോടതി പിഴ വിധിച്ചത്.
പാർക്ക് ഹൗസ് അധികൃതരുടെ പരാതിയെത്തുടർന്നു 2012 ൽ കോടതിയിൽ നിന്നും 21,600 യൂറോ നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചെങ്കിലും കാറുടമസ്ഥ ഒരു ചില്ലിക്കാശു പോലും നൽകിയില്ല. തുടർച്ചയായി അയച്ച നോട്ടീസുകൾക്കും അദാലത് അവസരങ്ങൾക്കും പ്രതികരിക്കാതിരുന്നതിനെ തുടർന്നാണു കോടതിയുടെ ഇപ്പോഴത്തെ വിധി.
നിലവിൽ വിറ്റാൽ 1,000 യൂറോയിൽ (ഏകദേശം 72000 രൂപ) താഴെ മാത്രം വിലവരുന്ന കാറാണ് ഉടമസ്ഥയ്ക്ക് 27900 യൂറോ നഷ്ടം വരുത്തിയിരിക്കുന്നത്. സമ്പന്നരുടെ വാസസ്ഥലമായ മയോർക്ക ദ്വീപിൽ കാറുകൾ ഉപേക്ഷിക്കുന്നത് അസാധാരണമല്ല. എയർപോർട്ട് പരിസരത്താണ് ഉടമസ്ഥർ തിരിഞ്ഞു നോക്കാത്ത കാറുകൾ ഏറെയും.