ആകാശും അദ്വൈതും സ്കൂൾ വിട്ട് ഓടുന്നത് കളിക്കളത്തിലേക്കോ ട്യൂഷൻ സെന്ററിലേക്കോ അല്ല. വീട്ടുജോലി ചെയ്യാനാണ്, വിഷബാധയേറ്റു കിടക്കുന്ന അച്ഛനെ പരിചരിക്കാനാണ്. മഴയൊന്നു കനത്താൽ മനസ്സു നിറയെ ആശങ്ക പരക്കുന്നൊരു കൂരയ്ക്കു കീഴിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഈ കുട്ടികൾ ഇപ്പോൾ നാടിന്റെ നൊമ്പരമാണ്.
എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത വിധം അച്ഛനെ കിടക്കയിൽ തളച്ച്, വിധി ഈ മക്കളെ എന്തിനാവും തനിച്ചാക്കിയത്? ഇളംപ്രായത്തിൽ തന്നെ നേരിട്ട തിരിച്ചടികൾക്കു നടുവിൽ നിന്ന് ഇവർ എന്തു ചെയ്യാനാണ് ? ചീമേനി ഞണ്ടാടിയിലെ തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രന്റെ മക്കളാണ് അദ്വൈതും ആകാശും. കയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാലിലും ആറിലുമായി പഠിക്കുന്നു. ജോലിക്കിടെ തെങ്ങിൽ നിന്നു വീണു ചന്ദ്രനു ഗുരുതരമായി പരുക്കേറ്റിരുന്നു. ദുരന്തജീവിതത്തിന്റെ തുടക്കം അവിടെയായിരുന്നു. കിടപ്പിലായ ചന്ദ്രനെയും മക്കളെയും വിട്ട് അമ്മ പോയി.
എന്നിട്ടും വിധിയെ തോൽപിക്കാൻ ചന്ദ്രൻ ഒന്നു പയറ്റി നോക്കി. ലോട്ടറി വിൽപന. ഇതിനിടെയാണ് കാലിനു വിഷബാധയേറ്റു വീണ്ടും കിടപ്പിലായത്. മൺകട്ട ഉപയോഗിച്ച് നിർമിച്ച പ്ലാസ്റ്റിക് കൂര ഏതു നിമിഷവും നിലംപൊത്താം. സ്കൂൾ വിട്ടു വന്നാൽ, ഇരുവരും ചേർന്ന് അച്ഛനു ഭക്ഷണമുണ്ടാക്കും. കിടന്ന കിടപ്പിൽ പാചകവിധി അച്ഛൻ പറഞ്ഞുകൊടുക്കും! അച്ഛന്റേതുൾപ്പെടെ വസ്ത്രങ്ങൾ അലക്കണം. നാട്ടുകാരുടെ സഹായം മാത്രമാണ് പ്രതീക്ഷ. പക്ഷേ, അതുമാത്രം കൊണ്ട് എത്രനാൾ?... നന്നായി പഠിക്കണം, ജോലി നേടണം. അച്ഛനെ പൊന്നുപോലെ നോക്കണം... ഇളം മനസ്സിൽ ഇവരുടെ മനസ്സിൽ മോഹങ്ങൾ കൂടുകൂട്ടുകയാണ്.
ഫോൺ: 9747457337. എസ്ബിഐ ചീമേനി ശാഖയിൽ കെ.വി.ചന്ദ്രന്റെ പേരിലുള്ള അക്കൗണ്ട് നമ്പർ: 33016926847. ഐഎഫ്എസ്‌സി: SBIN0014887