ഹൈദരാബാദില്‍ വണ്ടിയിറങ്ങുമ്പോള്‍ ഗോപാല കൃഷ്ണ റോണങ്കി എന്ന നാട്ടിന്‍പുറത്തുകാരനു മനസ്സ് നിറയെ വലിയ സ്വപ്‌നങ്ങളായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതി പാസ്സായി ഐഎഎസുകാരനാകണം. മാതാപിതാക്കളെ നല്ല രീതിയില്‍ നോക്കണം. എന്നാല്‍, ഇംഗ്ലീഷോ, ഹിന്ദിയോ അറിയാത്ത കുഗ്രാമക്കാരനെ ഏറ്റെടുത്തു പരിശീലനം നല്‍കാന്‍ നഗരത്തിലെ ഒരു കോച്ചിങ് സ്ഥാപനം പോലും തയ്യാറായില്ല. പക്ഷേ, ഗോപാല കൃഷ്ണയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇതൊന്നും പ്രതിബന്ധമായില്ല. പത്തു വര്‍ഷത്തെ കഠിനാധ്വാനം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട മൂന്നു ശ്രമങ്ങള്‍, ഒടുവില്‍ മുപ്പതാം വയസ്സില്‍ അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു മൂന്നാം റാങ്ക്. ഇത് ആര്‍ക്കും പ്രചോദനമാകുന്ന വിജയം. റാങ്ക് കിട്ടിയ ശേഷമാണു ഗോപാല കൃഷ്ണയുടെ മാതാപിതാക്കള്‍ മകന്‍ ഐഎഎസുകാരനാകാന്‍ പോകുന്നതെന്നു അറിയുന്നതു തന്നെ.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പരസമ്പ ഗ്രാമത്തിലുള്ള കര്‍ഷക ദമ്പതികളുടെ മകനാണു ഗോപാല കൃഷ്ണ റോണങ്കി. മകനൊരു സ്‌കൂള്‍ അധ്യാപകന്‍ ആണെന്നു മാത്രമേ മാതാപിതാക്കളായ റോണങ്കി അപ്പാ റാവുവിനും രുക്മിണിയമ്മയ്ക്കും അറിയുമായിരുന്നുള്ളൂ. തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനു കഴിഞ്ഞ 11 വര്‍ഷമായി പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു വരികയാണു ഗോപാല കൃഷ്ണ.
ഗവണ്‍മെന്റ് സ്‌കൂളില്‍ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചായിരുന്നു സ്‌കൂള്‍ പഠനം. ഇന്റര്‍മീഡിയേറ്റിനു പഠിക്കും വരെ വീട്ടില്‍ വൈദ്യുതി തന്നെയുണ്ടായിരുന്നില്ല. ഇന്റര്‍മീഡിയേറ്റിന് ശേഷം അധ്യാപക പരിശീലന കോഴ്‌സ് ചെയ്ത ഗോപാലകൃഷ്ണയ്ക്ക് 2006ല്‍ ഗവണ്‍മെന്റ് അധ്യാപകനായി ജോലി ലഭിച്ചു. കുടുംബം നോക്കാനും സിവില്‍ സര്‍വീസിന് പഠിക്കാനും ഈ ജോലി അത്യാവശ്യമായിരുന്നു.