പ്രായപൂർത്തിയാകാത്ത കുട്ടികളോടുള്ള പീഡനവും ശിശുമരണവും വീണ്ടും. ചെന്നൈ നഗരത്തിൽനിന്നുമാണു പുതിയ വാർത്ത. ചെന്നൈ തൊണ്ടിയാർപെട് പ്രദേശത്ത് വീടിന്റെ മേൽക്കൂരയിൽ 10 ദിവസം പ്രായമുള്ള കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി രൂക്ഷഗന്ധത്തിന്റെ ഉറവിടം തേടിച്ചെന്ന അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ഒരു പീഡനകഥ.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പ്രസവിച്ച കുട്ടിയുടെ മതദേഹമാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു..23 വയസ്സുള്ള അയൽക്കാരനായ ട്രക്ക് ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതെന്നും പൊലീസ് പറയുന്നു. ഒരു വീടിന്റെ ആസ്ബറ്റോസ് മേൽക്കൂരയിലാണു മൃതദേഹം ഉപേക്ഷിക്കപ്പെട്ടനിലയിൽ അയൽവാസികൾ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനുവേണ്ടി മൃതശരീരം സ്റ്റാൻലി മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോൾ.
അന്വേഷണത്തിനൊടുവിൽ പൊലീസ് കുട്ടിയുടെ അമ്മയായ പതിനൊന്നാം ക്ലാസുകാരിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്നാണു പെൺകുട്ടിയുടെ കുടുംബം പൊലീസിനോടു പറഞ്ഞത്. അടുത്തുതന്നെയുള്ള ഒരു സർക്കാർ സ്കൂളിൽ 11–ാം ക്ലാസിലാണു പെൺകുട്ടി പഠിക്കുന്നത്.കുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ലത്രേ. വയറുവേദനയെത്തുടർന്ന് ആശുപത്രയിൽ കൊണ്ടുപോയപ്പോഴും ഗർഭിണിയാണെന്ന വിവരം വെളിപ്പെട്ടില്ലെന്നും അവർ പറയുന്നു.