പ്ലാസ്റ്റിക് കുമിഞ്ഞു കൂടുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് എല്ലാവാരും വാതോരാതെ സംസാരക്കുമെങ്കിലും ആരും അതൊന്നും പ്രാവർത്തികമാക്കാൻ ശ്രമിക്കാറില്ല. കയ്യിൽ കിട്ടുന്നതെന്തും വലിച്ചെറിയുന്ന ശീലം പിന്തുടരുന്നവരാണേറെയും. ഇത് പ്രകൃതിയെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത് നൂറുകണക്കിനു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും എന്നതിനു തെളിവാണ് ഈ വിഡിയോ ദൃശ്യങ്ങൾ.
ഗോവയിലെ ഉൾനാടൻ ഗ്രാമമായ കാർവം കാനാകോനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇഴഞ്ഞു നീങ്ങാനാവാതെ മരണവെപ്രാളം കാട്ടുന്ന മൂർഖൻ പാമ്പിനെ കണ്ട ഇവിടുത്തെ ഗ്രാമവാസികൾ പരിഭ്രാന്തരായി. ഉടൻതന്നെ പാമ്പു പിടിത്തക്കാരനായ ഗൗതം ഭഗതിനെ അവർ വിവരമറിയിച്ചു. ഇവിടെയെത്തിയ ഗൗതമാണ് പാമ്പിനെ കണ്ട ശേഷം ദഹിക്കാത്തതെന്തോ വിഴുങ്ങിയതാകുമെന്ന് ഗ്രാമവാസികളെ അറിയിച്ചത്. ഗൗതമാണ് വിഴുങ്ങിയ സാധനം ഛർദ്ദിപ്പിക്കാൻ പാമ്പിനെ സഹായിച്ചതും.
പാമ്പു ഛർദ്ദിച്ച സാധനം കണ്ട ഗ്രാമവാസികൾ അമ്പരന്നു. പച്ച നിറമുള്ള ശീതള പാനീയത്തിന്റ കുപ്പിയാണ് പാമ്പ് വിഴുങ്ങിയിരുന്നത്. ചപ്പുചവറുകൾക്കിടയിൽ കിടന്ന കുപ്പി ഭക്ഷ്യവസ്തുവാണെന്നു കരുതിയാകാം പാമ്പ് വിഴുങ്ങിയത്. കന്നുകാലികളും തെരുവുനായ്ക്കളുമെല്ലാം ഇങ്ങനെ അബദ്ധത്തിൽ പ്ലാസ്റ്റിക് വസ്തുക്കൾ വിഴുങ്ങാറുണ്ട്. ദഹിക്കാതെ വരുമ്പോൾ ഇതേ രീതിയിൽ ഛർദ്ദിച്ചുകളയുകയാണ് ഇവയുടെയും രീതി.
എന്തായാലും കുപ്പി വിഴുങ്ങിയ മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.