ജനിതകരോഗം പിടിപെട്ടു ചെറുപ്പം മുതല്‍ ബലഹീനമായ എല്ലുകള്‍. അപകടത്തെ തുടര്‍ന്നുള്ള 16 ഒടിവുകള്‍, എട്ടു ശസ്ത്രക്രിയകള്‍. എട്ടാം ക്ലാസിനപ്പുറം പഠിക്കണമെന്നു പറഞ്ഞപ്പോള്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍. ഏതൊരു പെണ്‍കുട്ടിയും ജീവിതത്തില്‍ തളര്‍ന്നു പോകാവുന്ന സാഹചര്യം. പക്ഷേ, ഡല്‍ഹിയിലെ ഒരു ചേരിയില്‍ ഒറ്റയ്ക്കു താമസിച്ചു പ്രതികൂലമായ എല്ലാ ചുറ്റുപാടുകളോടും പടപൊരുതി ഉമ്മുല്‍ ഖേര്‍ എന്ന 28 കാരി നേടിയതു സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം. അഖിലേന്ത്യ തലത്തില്‍ 420-ാം റാങ്കു നേടി ഐഎഎസ് എന്ന തന്റെ സ്വപ്‌നത്തിലേക്കു പിച്ചവയ്ക്കാനൊരുങ്ങുകയാണു ജെഎന്‍യുവിലെ ഈ പിഎച്ച്ഡി വിദ്യാര്‍ത്ഥി.
ഖേറിന് അഞ്ച് വയസ്സുള്ളപ്പോഴാണു രാജസ്ഥാനിലെ മര്‍വാറിലുള്ള പാലിയില്‍ നിന്ന് ഇവരുടെ കുടുംബം ഡല്‍ഹിയിലെത്തുന്നത്. നിസാമുദ്ദീനു സമീപമുള്ള ചേരിയിലായിരുന്നു താമസം. പിതാവിന് വഴിയോരത്തു തുണിക്കച്ചവടമായിരുന്നു. അംഗപരിമിതര്‍ക്കുള്ള പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അഞ്ചാം ക്ലാസ് വരെ ഖേര്‍ പഠിച്ചത്. പിന്നീട് സർക്കാർ ഉടമസ്ഥതയിലുള്ള അമര്‍ജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള സ്‌കൂളിലേക്കു മാറി. പട്ടിണിക്കിടയിലും നല്ല രീതിയില്‍ തന്നെ ഖേര്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി.