നിങ്ങളുടെ വീട്ടിൽ ഒരു വാഹനമെങ്കിലുമുണ്ടെങ്കിൽ വായിക്കാതെ പോകരുത്. കാരണം റോഡിലിറങ്ങുന്നവരിൽ സ്വകുടുംബാംഗങ്ങളുണ്ട്. സുഹൃത്തുക്കളുണ്ട്, നാട്ടുകാരുണ്ട്. ആരുടെയും ജീവിതം പാതകളില്‍ അടിയറവു വയ്ക്കനുള്ളതല്ല. നമുക്കു കൈ കോർക്കാം പുതിയൊരു വാഹനസാംസ്കാരം പടുത്തുയർത്താൻ. പുതിയോരു അവബോധം വളർത്തിയെടുക്കാൻ.
ഞെട്ടിക്കുന്ന ഇൗ കണക്കുകൾ
∙ ലോകത്തു മൊത്തമുള്ള മോട്ടര്‍ വാഹനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇന്ത്യയിലോടുന്നത്.
∙ റോഡപകട മരണനിരക്കിന്റെ കാര്യത്തിൽ നാം ഒന്നാം സ്ഥാനത്താണ്.
∙ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) രണ്ടു ശതമാനം റോഡപകടംമൂലം നഷ്ടപ്പെടുന്നു. എത്ര നല്ല വാഹനം ലഭ്യമായാലും റോഡ് നന്നായാലും മനുഷ്യന്റെ മനോഭാവത്തിൽ മാറ്റം വരാതെ റോഡപകടങ്ങൾ കുറയ്ക്കാനോ മരണനിരക്കു കുറയ്ക്കാനോ നമുക്കാവില്ല.
ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കൽ, അമിതവേഗത്തിലും മദ്യപിച്ചും വാഹനമോടിക്കുക, ഡ്രൈവിങ്ങില്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുക തുടങ്ങി പല ഗതാഗത നിയമലംഘനങ്ങളും തുടരുന്നത് ബോധവൽക്കരണത്തിന്റെ അഭാവം കൊണ്ടാണ്. ശിക്ഷ ലഭിക്കുമെന്നുറപ്പുളള സാഹചര്യത്തിൽ മാത്രം പലരും ശരിയായ രീതിയിൽ പെരുമാറും. എന്നാൽ 3.3 ലക്ഷം കിലോമീറ്റർ റോഡുളള കേരളത്തിൽ എല്ലായിടത്തും ഉദ്യോഗസ്ഥരെ വിന്യസിച്ച് നിയമപരിപാലനം ഇരുപത്തിനാലു മണിക്കൂറും സാധ്യമല്ല. ആയതിനാൽ റോഡ്, വാഹനം ഡ്രൈവിങ് എന്നിവയെക്കുറിച്ചും വാഹനനിയമത്തിൽ നിഷ്കർഷിക്കുന്ന പല പ്രധാന നിയമങ്ങളിലും അടങ്ങിയിരിക്കുന്ന ശാസ്ത്രീയമായ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കണം. അവർ ഹെല്‍മെറ്റും സീറ്റ്ബെൽറ്റും ധരിച്ച് സുരക്ഷിതമായവിധം യാത്രചെയ്യുന്നവരാക്കി മാറ്റണം. അതിനായി മറ്റുളളവരെ പ്രേരിപ്പിക്കുന്നതാക്കി മാറ്റിയെടുക്കണം.
2015 ൽ, 1,41,526 പേർ റോഡപകടങ്ങളിൽ മരണപ്പെട്ടു. കേരളത്തിൽ 4,159 മനുഷ്യർക്കു ജീവഹാനി സംഭവിച്ചു. പരുക്കു പറ്റി നരകിക്കുന്നവർ ഇതിന്റെ നാലിരട്ടിയിലേറെ വരും.
ആദ്യം ഹെൽമറ്റിന്റെ പ്രാധാന്യം
ഹെല്‍മറ്റ്, ജീവന്റെ കവചമാണ്. ഇന്ത്യയിൽ റോഡപകടമരണം സംഭവിക്കുന്നതിൽ മൂന്നിൽ ഒന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. കേരളത്തിൽ 2015 ൽ 39,014 അപകടം സംഭവിച്ചതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330 പേരാണ് ഈ അപകടങ്ങളില്‍ മരണമടഞ്ഞത്. 14,858 പേര്‍ മാരകമായി പരുക്കു പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു. ശരിയായവിധം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇതിൽ ഭൂരിഭാഗവും രക്ഷപെടുമായിരുന്നു എന്നതാണ് ഏറ്റവും ദുഃഖകരം.