രാസവസ്തുക്കൾ നിറച്ചു വിഷമയമാക്കിയ മീൻ! അങ്ങോളമിങ്ങോളം കായലും പുഴയും കടലും ഉണ്ടായിട്ടും മലയാളിക്കു രാസവസ്തു ചേർത്ത ഐസിലിട്ട മീൻ കഴിക്കാനാണു വിധി. ഈ ദുര്യോഗത്തിനു മാറ്റമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയ രണ്ടു ചെറുപ്പക്കാർ ജർമൻ സാങ്കേതിക വിദ്യയുമായി വരുന്നു. ഫിഷറീസ് വകുപ്പു കണ്ട് അംഗീകരിച്ച പാക്കേജിങ്ങിന്റെ ആദ്യ മാതൃക ഇന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മുൻപിൽ അവതരിപ്പിക്കും.
ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യവസ്തുക്കൾക്കു പാക്കേജിങ് നൽകുന്ന മാക്സ് സ്പെഷൽറ്റി ഫിലിംസ് കമ്പനിയിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ അയ്യരും അവിടെത്തന്നെ ഫിനാൻസ് മാനേജരായിരുന്ന തോമസ് ജോസഫും ചേർന്നാണു സ്വന്തം നിലയിൽ ഈ ദൗത്യത്തിനിറങ്ങിയത്. ഇവർ സ്വന്തമായി പാക്കേജിങ് ഫാക്ടറി തുടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സാങ്കേതികവിദ്യ ഫിഷറീസ് വകുപ്പിനു കൈമാറുന്നുവെന്നു മാത്രം.
പ്രത്യേകതരം സുതാര്യമായ ഫിലിം കൊണ്ടാണു പാക്കേജ് ഉണ്ടാക്കുന്നത്. ജെൽ ഐസിനു മുകളിൽ മീനുകൾ നിരത്തി വച്ചു പാക്കേജിലാക്കി അതിലേക്ക് അൽപം ഓക്സിജനും നൈട്രജനും കാർബൺ ഡയോക്സൈഡും കടത്തിവിട്ടു സീൽ ചെയ്യുകയാണ്. മീൻ പുതുമയോടെയിരിക്കാനാണ് ഓക്സിജൻ. നൈട്രജൻ മണം വരാതിരിക്കാനും കാർബൺ ഡയോക്സൈഡ് ബാക്ടീരിയ വളരാതിരിക്കാനും. മാപ് അഥവാ മോഡിഫൈഡ് അറ്റ്മോസ്ഫെറിക് പാക്കേജിങ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്. മീന്‍ അഞ്ചു ദിവസത്തോളം ഈ പാക്കേജിങ്ങിൽ കേടുകൂടാതെയിരിക്കും.
ഒരു കിലോ പാക്ക് ചെയ്യാൻ ചെലവ് ഏഴു രൂപയോളം. ഫിഷ് ലാൻഡിങ് സെന്ററുകളിൽതന്നെ പാക്കേജിങ് സംവിധാനവും വേണം. കേരളത്തിൽ 150 ഫിഷ് ലാൻഡിങ് സെന്ററുണ്ട്. ഇടനിലക്കാരുടെ എണ്ണം കുറയ്ക്കാനും ഇത്തരം പാക്കേജിങ് സഹായിക്കും. നിലവിൽ കിലോയ്ക്ക് എട്ടോ പത്തോ രൂപയ്ക്കു മീന്‍പിടിത്ത തുറമുഖങ്ങളിൽനിന്നു വാങ്ങുന്ന മത്തി രാസവസ്തുക്കൾ ചേർത്തു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കയച്ചു ദിവസങ്ങൾ കഴിഞ്ഞ് ഉപഭോക്താവിനു ലഭിക്കുമ്പോൾ കിലോ വില നൂറു രൂപ കവിയാം. പുതിയ പാക്കേജിങ്ങിൽ മീന്‍ കേടുകൂടാതെ വേഗം വിപണിയിലെത്തും.
കയറ്റുമതിക്കും ഇതേ പാക്കേജിങ് ഗുണകരമാണ്. ആദ്യം ഫിഷറീസ് സർവകലാശാലയിലെ വിദഗ്ധർ അംഗീകരിച്ച ശേഷം കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് അവിടെനിന്ന് അംഗീകാരം നേടി. പാക്കേജിൽ ഫ്രഷ്നസ് ഇൻഡിക്കേറ്ററുമുണ്ട്. മീന്‍ കൂടുതൽ കാലം അതിനകത്തിരുന്നാൽ ഇൻഡിക്കേറ്റർ ചുവപ്പു നിറമാകും. കേടായി എന്നു കണ്ടാലറിയാം. ജർമനി ഉൾപ്പെടെ വികസിത രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ നിലവിലുള്ള സാങ്കേതിക വിദ്യയാണിത്.