‘നല്ല നല്ല സ്വപ്നങ്ങൾ വെറുതെ കണ്ടു മറന്നു കളയാനുള്ളതല്ല. ഉറക്കമുണർന്നു സ്വപ്നങ്ങൾക്കു പിന്നാലെ പോയാൽ സ്വപ്നത്തിൽ കണ്ടതൊക്കെ നമുക്കു പിന്നാലെ വരും. അതിനായി ശ്രമിക്കണമെന്നു മാത്രം’. പതിമൂന്നാം വയസ്സു മുതൽ ആവർത്തിച്ചു കാണുമായിരുന്ന സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചു മുപ്പത്താറാം വയസ്സിൽ യാഥാർഥ്യമാക്കിയ മിസിസ് ഇന്ത്യാ മൂന്നാം റണ്ണർ അപ്പ് മൂവാറ്റുപുഴ സ്വദേശി ദിവ്യ വാണിശേരി പറയുമ്പോൾ വെറുതെ തള്ളിക്കളയാനാകില്ല. റാംപിലൂടെ ക്യാറ്റ് വോക് നടത്തുന്നതും കുറേ സുന്ദരിമാർ ചേർന്നു സുന്ദരിപ്പട്ടം ചാർത്തി നൽകുന്നതും ദിവ്യ ഇടയ്ക്കിടെ സ്വപ്നം കാണുമായിരുന്നു. പതിമൂന്നാം വയസ്സു മുതൽ കണ്ടു തുടങ്ങിയ സ്വപ്നം യാഥാർഥ്യമാക്കാൻ അന്നുമുതൽ തന്നെ ശ്രമം തുടങ്ങി. ഇതിനിടയിൽ വിവാഹിതയായി.
മൂന്നു മക്കളുടെ അമ്മയായി, ബിസിനസ് സംരംഭകയായി. അപ്പോഴും സ്വപ്നം കൂടെ കൊണ്ടു നടന്നു. ഉപേക്ഷിക്കാതിരുന്ന സ്വപ്നം ഷി ഈസ് ഇന്ത്യാ 2017ൽ മൂന്നാം റണ്ണർ അപ്പ് കിരീടം നേടി ദിവ്യ യാഥാർഥ്യമാക്കി. പക്ഷേ, ഇവിടെ അവസാനിക്കുന്നില്ല ദിവ്യയുടെ സ്വപ്നം. അടുത്ത വർഷം ലോക സുന്ദരീ മൽസരത്തിൽ ഇന്ത്യയിൽ നിന്നു മിസിസ് ഇന്ത്യയായി താനുണ്ടാകും എന്നു ദിവ്യ ഉറപ്പിച്ചു പറയുന്നു. ഒരു പരിശീലനവുമില്ലാതെ പങ്കെടുത്ത ആദ്യ മൽസരത്തിൽ മൂന്നാമതെത്താമെങ്കിൽ അടുത്ത മൽസരത്തിൽ താൻ തന്നെയാകും ജേതാവെന്ന് ഈ വീട്ടമ്മ ഉറച്ചു വിശ്വസിക്കുന്നു.
മിസിസ് ഇന്ത്യാ മൽസരത്തിൽ കേരളത്തിൽ നിന്നുള്ള ഏക മൽസരാർഥിയായിരുന്നു ദിവ്യ. വിവിധ ഘട്ടങ്ങളിലായി നടന്ന ഗ്രൂമിങ് സെഷനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 29 പേരിൽ ഒരാളായാണു ന്യൂഡൽഹിയിൽ ദിവ്യ എത്തിയത്. ലോക സുന്ദരിമാർ പരിശീലിപ്പിക്കുന്ന അക്കാദമികളിൽ നിന്നെത്തിയ സുന്ദരിമാരെ പിന്നിലാക്കിയാണു ക്യാറ്റ് വോക് പോലും കണ്ടു ശീലിക്കുക മാത്രം ചെയ്തിട്ടുള്ള ദിവ്യ മൂന്നാം റണ്ണർ അപ്പ് ആയത്. യുട്യൂബിലൂടെയും ഗൂഗിളിലൂടെയും മറ്റും സൗന്ദര്യ മൽസരങ്ങളും ഔപചാരിതകളും കണ്ടു മനസ്സിലാക്കിയാണു മൽസരത്തിനു തയാറെടുത്തത്. സുംബാ പരിശീലക കൂടിയായ ദിവ്യ മൂവാറ്റുപുഴയിൽ ബോഡി ഫിറ്റ് എന്ന പേരിൽ ഫിറ്റ്നസ് സെന്ററും നടത്തുന്നുണ്ട്. 14 വർഷം മുൻപായിരുന്നു ദിവ്യയുടെ വിവാഹം. ഭർത്താവ് ബോബിയും മൂന്നു കുട്ടികളും ദിവ്യയ്ക്കു പിന്തുണയുമായി കൂടെയുണ്ട്.