അതിവേഗം കുതിച്ചെത്തുന്ന വെടിയുണ്ടകളിൽ നിന്നു രക്ഷയ്ക്കായി ഇന്ത്യൻ ശാസ്ത്രജ്ഞൻ അത്യാധുനിക ബുള്ളറ്റ് പ്രൂഫ് നിർമിച്ചു. ഏറെ ചിലവ് കുറഞ്ഞ ബുള്ളറ്റ് പ്രൂഫിന് സെക്കൻഡിൽ 1,400 മീറ്റർ വേഗതയിൽ കുതിച്ചെത്തുന്ന ബുള്ളറ്റുകളെ വരെ നേരിടാൻ സാധിക്കും. കേവലം 1.5 കിലോഗ്രാം ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് കണ്ടെത്തിയത് അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ശാന്തനു ഭൗമികാണ്.
ശാന്തനു ഭൗമികിന്റെ ബുള്ളറ്റ് പ്രൂഫിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതിയും നൽകി. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ ബുള്ളറ്റ് പ്രൂഫ് നിർമിച്ച് സൈനികർക്ക് വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലാണ് ഈ ബുള്ളറ്റ് പ്രൂഫ് അറിയപ്പെടുക. എഴുപത് വർഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും മികച്ച ബുള്ളറ്റ് പ്രൂഫ് ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുക്കുന്നത്.
നിലവിൽ അമേരിക്കയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ബുള്ളറ്റ് പ്രൂഫ് ഒന്നിന് 1.5 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ പുതിയ ബുള്ളറ്റ് പ്രൂഫിന് കേവലം 50,000 രൂപയാണ് ചിലവ് വരിക. ഇതിലൂടെ പ്രതിവർഷം 20,000 കോടി രൂപയുടെ ലാഭം ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും. പോളിമർ സാങ്കേതിക വിദ്യയായ തെർമോപ്ലാസ്റ്റിക് കാർബൺ ഫാബ്രിക് (ടിസിഎഫ്) അടിസ്ഥാനപ്പെടുത്തിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിച്ചിരിക്കുന്നത്.
നിലവിൽ സൈന്യം ഉപയോഗിക്കുന്ന ജാക്കറ്റിന് ഏകദേശം 15 മുതൽ 18 കിലോഗ്രാം വരെ തൂക്കമുണ്ട്. എന്നാൽ ഈ ജാക്കറ്റിന്റെ തൂക്കം 1.5 കിലോഗ്രാം മാത്രമെന്നത് ശ്രദ്ധേയമാണ്. ബുള്ളറ്റുകളെ നേരിടാൻ 20 പാളികളാണ് ജാക്കറ്റിനുള്ളത്. 57 ഡിഗ്രി സെൽഷ്യസ് ചൂടിൽ വരെ ഈ ജാക്കറ്റ് ഉപയോഗിക്കാൻ സാധിക്കും.
മുൻനിര തോക്കുകളിൽ നിന്നുള്ള ബുളളറ്റുകളെല്ലാം പരീക്ഷിച്ചു. കൂടുതലായി ഉപയോഗിക്കുന്ന എകെ 47 തോക്കിൽ നിന്നു സെക്കൻഡിൽ 600 മീറ്റർ വേഗതയിലാണ് ബുള്ളറ്റ് കുതിക്കുന്നത്. എന്നാൽ സെക്കൻഡിൽ 1400 മീറ്റർ വേഗതയിൽ വരെ കുതിച്ചെത്തുന്ന ബുള്ളറ്റുകളെ ഈ ജാക്കറ്റ് തടയും.
കൂടുതൽ വായനയ്ക്ക്
Advertisement