മാധ്യമങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി വിവാദ വ്യവസായി വിജയ് മല്യ. കഴിഞ്ഞ ദിവസം ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം കാണാനെത്തിയ തന്റെ വാർത്ത ‘ആഘോഷിച്ചതാണ്’ ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയായ മല്യയെ ചൊടിപ്പിച്ചത്. വിവിധ ബാങ്കുകളിൽനിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായിയാണു മല്യ.
‘എഡ്ബസ്തനിലെ ഇന്ത്യ–പാക്ക് മൽസരത്തിനെത്തിയ എന്റെ സാന്നിധ്യം വളരെ ഉദ്വേഗജനകമായാണു മാധ്യമങ്ങൾ നൽകിയത്. ഒരു കാര്യം പറയാം, എല്ലാ മൽസരങ്ങളിലും ടീം ഇന്ത്യയെ പ്രോൽസാഹിപ്പിക്കാൻ ഞാനുണ്ടാകും’– മല്യ ട്വിറ്ററിൽ വ്യക്തമാക്കി. പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ മല്യ പുകഴ്ത്തുകയും ചെയ്തു. ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണു കോഹ്‍ലിയെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള മല്യ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു. സ്വത്തുതട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണു ടീമിന്റെ ഉടമസ്ഥതയില്‍നിന്നു മല്യ പിന്മാറുന്നത്. ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റനാണു കോഹ്‍ലി.
ഇന്ത്യ–പാക്ക് മൽസരത്തിനിടെ വെളുത്ത കോട്ടണിഞ്ഞ് സ്‌റ്റേഡിയത്തിലെത്തിയ വിജയ് മല്യ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറെയും മൽസരത്തിനിടെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തായി. മൽസരം കാണാനെത്തിയ വിജയ് മല്യയായിരുന്നു ഇന്ത്യൻ മാധ്യമങ്ങളുടെ ‘താരം’. വായ്പയെടുത്തു മുങ്ങിയ മല്യ ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. മുൻപ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും ഉടനെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യ ലണ്ടനിൽ സുഖവാസം നയിക്കുകയാണ്.