ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെയാണ് ഷാരൂഖ് ഖാൻ അവതാരകനോട് ദേഷ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയുടെ പകുതിയിൽവച്ച് ഷാരൂഖ് ഇറങ്ങിപ്പോകുകയായിരുന്നു. കൂടാതെ ദേഷ്യം നിയന്ത്രിക്കാനാകാതെ അവതാരകനെ ഷാരൂഖ് തല്ലാനൊരുങ്ങിയിരുന്നു.
എന്നാൽ ഷാരൂഖും അവതാകരനായ റമിസപം ചേർന്നൊരുക്കിയ സ്ക്രിപ്റ്റഡ് പ്രോഗ്രാമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനോട് നേരത്തെ തന്നെ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം ദേഷ്യപ്പെട്ട് അഭിനയിക്കുകയായിരുന്നുവെന്നും ഷാരൂഖിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. ഏകദേശം രണ്ടുകോടി രൂപയാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ ഷാരൂഖ് പ്രതിഫലമായി മേടിച്ചതെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്.
മരുഭൂമിയിലൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെ മണൽചുഴിയിൽ അകപ്പെട്ട് കിടക്കുന്ന ഷാരൂഖും യുവതിയെയും വിഡിയോയിൽ കാണാം. അവരുടെ അരികിലേക്ക് നടന്നുവരുന്ന ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗണ്‍. ടിവി അവതരാകനായ റമിസ് തന്നെയാണ് കൊമോഡോ ഡ്രാഗന്റ വേഷത്തിൽ ഷാരൂഖിനെ പറ്റിക്കാനെത്തിയത്.
എന്നാൽ ഇത് പറ്റീരാണെന്ന് അറിഞ്ഞതോടെ ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകൻ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ‘ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട് പറയുന്നുണ്ട്. ഷാരൂഖിന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞിട്ടും താരം ക്ഷമിക്കാൻ കൂട്ടാക്കാതെ സ്ഥലം വിടുകയായിരുന്നു.
ഈ വിഡിയോ പുറത്തിറങ്ങി വൈറലായ ശേഷം അവതാകരൻ തന്നെ ഷാരൂഖുമൊത്ത് നിൽക്കുന്ന മറ്റൊരു വിഡിയോ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഷാരൂഖ് തന്നോട് ക്ഷമിച്ചെന്നായിരുന്നു ഈ വിഡിയോയിൽ അവതാരകനായ റമിസ് പറയുന്നത്.