ലോകപരിസ്ഥിതി ദിനത്തിലും ട്രോളന്മാർക്ക് ട്രോളുകൾ തന്നെയാണ് ആയുധം. പരിസ്ഥിതി ദിനത്തിൽ മാത്രം പ്രകൃതിസ്നേഹം പൊട്ടിമുളക്കുന്നവർക്കെതിരെയാണ് ട്രോളുകൾ.
ഇന്ന് മരം നടാൻ ഇറങ്ങുന്നവർ അവസാന പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങൾ അവിടെയുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് മിക്കവരും നവമാധ്യമത്തിൽ കുറിക്കുന്ന സന്ദേശം.
കലാരാഷ്ട്രീയ മേഖലയിലുള്ള പലരും പരിസ്ഥിതി ദിനത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തി. ഒരുകോടി മരങ്ങൾ നടാനുള്ള സർക്കാരിന്റെ യജ്ഞത്തെ കുറിച്ച് പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി തൈകൾ നടുക മാത്രമല്ല അത് മരമായി വളരുവാനുള്ള കരുതലും ഉറപ്പാക്കണം എന്ന് കുറിക്കുന്നു. ഒരേസമയം സർക്കാരിന്റെ യജ്ഞത്തെ ആശംസിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടുമായിരുന്നു വിടി ബൽറാം എംഎൽഎയുടെ പ്രതികരണം. 'ഒരു കോടി പുതിയ തൈകൾ നടുന്നത് നല്ലതാണ് ,അഞ്ചുകോടി വർഷം പഴക്കമുള്ള അതിരപ്പള്ളി കാടുകൾ സംരക്ഷിക്കുന്നത് അതിനേക്കാൾ പ്രധാനമാണ്' എന്നാണ് വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. മരം നടുക മാത്രമല്ല പൊലൂഷനെ കുറിച്ചുകൂടി ചിന്തിക്കണം എന്ന് നടൻ നീരജ് മാധവ് തന്റെ ഫേസ്ബുക് വാളിൽ കുറിച്ചു.
മീശമാധവനിൽ കൊച്ചിൽ ഹനീഫ ചെയ്ത ചേക്കിലെ ത്രിവിക്രമൻ എന്ന പരിസ്ഥിതി സ്നേഹിയെ ആരും തിരിച്ചറിഞ്ഞില്ല എന്നായിരുന്നു ചളിയന്മാരുടെ പരാതി. പരിസ്ഥിതി ദിനത്തിൽ മാത്രം പറമ്പ് കണ്ട മകൻ അച്ഛന്റെ കുരുമുളക് കൃഷി നശിപ്പിച്ചത് മറ്റൊരു പോസ്റ്റിൽ ഇതിവൃത്തമാകുന്നുണ്ട്. പ്രകൃതിസ്നേഹിയായ കുട്ടൂസനും കഥാപാത്രമായി എത്തുന്നുണ്ട് ഒരു ട്രോളിൽ.