മൂന്നു കോച്ചുകളിലെ വിപ്ലവമാണ് കൊച്ചി മെട്രോ എന്നു പറഞ്ഞാൽ അതിശയിക്കേണ്ട. സംഗതി വഴിയേ മനസ്സിലാകും. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയുള്ള കിടിലൻ ഡിസൈനിൽ മെട്രോ വരുമ്പോൾ വഴിമാറുന്നത് തൊട്ടാൽ തുരുമ്പുപിടിക്കുന്ന ലോക്കൽ ട്രെയിൻ കൺസെപ്റ്റ് മാത്രമല്ല, നമ്മുടെ ഗതാഗതരീതികളുമാണ്. ബുള്ളറ്റ് ട്രെയിനുകളും അതിവേഗ ഇടനാഴികളും കാലത്തെ റെക്കോർഡ് സമയത്തിനുള്ളിൽ പിന്നിലാക്കുന്ന ഇക്കാലത്ത്, വൈകിയാണെങ്കിലും നമ്മുടെ നാടും ആ പാളങ്ങളിലേക്കു ചുവടുവയ്ക്കുന്നു. മാറ്റം. ഗംഭീരമാറ്റം. അതാണ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ) വിഭാവനം ചെയ്യുന്നത്.
അല്ലെങ്കിലും പാലങ്ങളും പാളങ്ങളും പണിതവരാണ് ചരിത്രത്തെയും സമൂഹത്തെയും മാറ്റിയിട്ടുള്ളത്. ചരിത്രത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഒട്ടേറെ. ബാവലിയിൽനിന്നു കേരളത്തിലേക്കുള്ള ചെറുപാലം നിർമിച്ചാണ് ടിപ്പു വയനാട്ടിലേക്കു പടനയിച്ചത്. ഭാരതത്തിന്റെ സമ്പത്ത് കടലുകടത്താൻ സായിപ്പിനെ സഹായിച്ചത് അവർ നിർമിച്ച പാലങ്ങളും പാളങ്ങളുമായിരുന്നു. എന്തൊക്കെ കുറ്റങ്ങളുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തെ കോർത്തിണക്കാൻ ഈ നിർമിതികൾ ഏറെ സഹായിച്ചിട്ടുണ്ടെന്നു കാണാം. പിന്നീടിങ്ങോട്ട് ‘വികസനം’ പേരുകളിലൊതുങ്ങി. പ്രത്യേകിച്ച് കേരളത്തിൽ. വാഹനങ്ങളും യാത്രക്കാരും പെരുകി. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായിട്ടും കൊച്ചിപോലും പഴയ കൊച്ചിയായിത്തന്നെ തുടർന്നു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ പാളങ്ങളും പാലങ്ങളും ഒത്തു ചേരുന്നു. ചരിത്രം മാറ്റാൻ മാത്രമല്ല, കൊച്ചിയുടെയും കേരളത്തിന്റെയും മുഖച്ഛായ പുതുക്കാൻ. .
മെട്രോ–മാറ്റത്തിന്റെ മറ്റൊരു പേര്
അർബൻ ട്രാൻസ്പോർട്ട് പാസഞ്ചർ സിസ്റ്റം എന്നാണ് മെട്രോകൾ അറിയപ്പെടുന്നത്. നഗരത്തിനുള്ളിലെ പൊതുഗതാഗത റെയിൽവേ സംവിധാനം എന്നു ലളിതമായി പറയാം. ഗതാഗതക്കുരുക്ക് അതിരൂക്ഷമായ രാജ്യങ്ങളിൽ പാലങ്ങളിലൂടെയും ഭൂഗർഭതുരങ്കങ്ങളിലൂടെയും മെട്രോ ട്രെയിനുകൾ പാഞ്ഞുതുടങ്ങിയപ്പോഴാണ് ജനം ശ്വാസം വിട്ടത്. 1890 ൽ ഓടിത്തുടങ്ങിയ ലണ്ടനിലെ ഭൂഗർഭ തീവണ്ടിയാണ് ലോകത്തെ ആദ്യ മെട്രോ. ഇന്ത്യയിൽ ആദ്യത്തെ മെട്രോ കൊൽക്കത്തയിൽ 1984 ൽ തുടങ്ങി. നിലവിൽ 7 മെട്രോ സിസ്റ്റങ്ങൾ വിജയകരമായി നമ്മുടെ രാജ്യത്ത് ഓടുന്നുണ്ട്. എട്ടാമത്തേതാണ് കൊച്ചിയിൽ. 12 മെട്രോകൾ അണിയറയിൽ ഒരുങ്ങുന്നു.. നമ്മുടെ പട്ടണങ്ങൾക്ക് മെട്രോറെയിൽ പകർന്നുനൽകിയ ഉണർവ് അതിശയിപ്പിക്കുന്നതാണ്. നഗരത്തിന്റെ അഡ്രസ് പോലും മെട്രോത്തൂണുകളുടെ അക്കങ്ങളിലേക്കു ചുരുങ്ങത്തക്കവിധം ജനങ്ങളുടെ ആശ്രയമായി മെട്രോകൾ മാറി.