കംപ്യൂട്ടർ ‘പൂട്ടിക്കെട്ടി’ തിരികെ തുറന്നു നൽകണമെങ്കിൽ മോചനദ്രവ്യം ആവശ്യപ്പെടുന്ന വാനാക്രൈ വൈറസിന്റെ ശല്യം ഒന്നു കെട്ടടങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്കും പുതിയ മാൽവെയർ എത്തിയിരിക്കുന്നു–ഫയര്‍ബോൾ. ലോകമെമ്പാടുമുള്ള 25 കോടിയിലേറെ കംപ്യൂട്ടറുകളിലാണ് ഈ ‘തീഗോളം’ കത്തിപ്പടർന്നിരിക്കുന്നത്. ആക്രമിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതാകട്ടെ ഇന്ത്യയും; ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. നാം പോലുമറിയാതെ നമ്മുടെ കംപ്യൂട്ടർ ചൈനീസ് കമ്പനിക്കു വേണ്ടി ‘ജോലി’ ചെയ്യും എന്നതാണ് ഈ മാൽവെയറിന്റെ പ്രശ്നം. മാത്രവുമല്ല ‘ഒളിച്ചിരുന്ന്’ നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ അടിച്ചെടുക്കുകയും ചെയ്യും. എല്ലാറ്റിനുമുപരിയായി ഒരു കംപ്യൂട്ടറിൽ കയറിയാൽ അതിനകത്തിരുന്ന് ‘പെറ്റുപെരുകി’ പുതിയ ഭീകരസോഫ്റ്റ്‌വെയറുകള്‍ ഇൻസ്റ്റാൾ ചെയ്തു കൊണ്ടേയിരിക്കുമെന്ന പ്രശ്നവുമുണ്ട് ഫയർബോളിന്! രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ഏറ്റവും വലിയ ഇര ഇന്ത്യയായതും ആശങ്ക വർധിപ്പിക്കുന്നു.
സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റാണ് ഈ മാൽവേറിനെ തിരിച്ചറിഞ്ഞത്. പരിശോധനയിൽ ഉത്ഭവം ചൈനയിൽ നിന്നാണെന്നു തെളിഞ്ഞു. ബെയ്ജിങ് ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ‘റഫോടെക്ക്’ ആണ് ഈ മാരകസോഫ്റ്റ്‌വെയർ തയാറാക്കിയത്. ലക്ഷ്യം, തങ്ങളുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റുകൾ വഴിയുള്ള വരുമാനം കൂട്ടുക എന്നതും. മറ്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിനൊപ്പം കയറിപ്പോരുകയെന്നതാണ് ഫയർബോളിന്റെ സ്വഭാവം. അതിനാൽത്തന്നെ ഡൗൺലോഡ് ചെയ്യുന്നവയിൽ ഒറിജിനലേത് ഭീകരനേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയും.
ബ്രൗസറുകളെയാണ് ഫയർബോൾ പ്രധാനമായും ലക്ഷ്യമിടുക. അതുവഴി നിങ്ങളുടെ ഡിഫോൾട്ടായിട്ടുള്ള സേർച്ച് എൻജിൻ ഈ ഫയർബോൾ ഇടപെട്ട് മാറ്റി അവരുടെ കീഴിലുള്ള സേർച്ച് എൻജിനാക്കി മാറ്റും. രണ്ട് തരത്തിലാണ് ആക്രമണമെന്നു പറയാം.