ചില ബന്ധങ്ങൾ അങ്ങനെയാണ്. അതിന്റെ ആഴവും പരപ്പും മനസിലാക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ പരിചയത്തിൽ ആർക്കെങ്കിലും കാര്യമായ ഒരു രോഗം പിടിപെട്ട് അദ്ദേഹം ചികിൽസിക്കാൻ പണമില്ലാതെ മരണത്തെ അഭിമുഖീകരിക്കുന്ന ഒരു അവസ്ഥ നേരിൽ കണ്ടാൽ നാം എന്താണ് ചെയ്യുക? തീർച്ചയായും അദ്ദേഹത്തിന്റെ ദുരവസ്ഥയോർത്ത് പരിതപിക്കും, വിഷമം പ്രകടിപ്പിക്കും, പ്രാർത്ഥിക്കും. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനാകുമോ? ഒരുപക്ഷേ, നമ്മുടെ കയ്യിലും പണം ഇല്ലാത്ത അവസ്ഥയായിരിക്കാം. എന്നാൽ അപ്പോഴും അണ്ണാൻകുഞ്ഞിനും തന്നാലായത് എന്നപോലെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ ഒരു ശ്രമം നടത്താൻ എത്രപേർ തയ്യാറാകും?
ഇങ്ങനെയുള്ള അവസ്ഥയിലാണ് ചണ്ഡീഗഡ് സ്വദേശിശിനിയായ ആമി സിംഗ് എന്ന യുവതിയുടെ പ്രയത്നം നാം കാണേണ്ടത്. ആമിയുടെ സുഹൃത്തായ ആനം നാരുലയ്ക്ക് കാൻസർ ആണ്. 21 വയസ്സ് മാത്രം പ്രായമുള്ള ആനം ചണ്ഡീഗഡിലെ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചികിത്സയിലുമാണ്. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ആനത്തിന്റെ കുടുംബത്തിന് ലുക്കീമിയ ചികിത്സയുടെ വലിയ ചെലവ് താങ്ങാനാവുന്നില്ല. ഈ അവസ്ഥയിലല്ല സുഹൃത്തിനെ സഹായിക്കേണ്ടത്? പക്ഷേ എങ്ങനെ?
കഴിഞ്ഞ മൂന്നോ നാലോ മാസമായി ആമിക്ക് ജോലിയില്ല. നല്ലൊരു ജോലിക്കായുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും കിട്ടിയില്ല. ആനം നാറുലയുടെ അച്ഛന് ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിയിൽ നിന്നുള്ള ശമ്പളം മാത്രമാണ് വരുമാനം. അമ്മയാണെങ്കിൽ ടീച്ചറും. കീമോ ഉൾപ്പെടെയുള്ള വലിയ ചികിത്സാ ചെലവുകൾ താങ്ങാൻ ഇരുവരുടെയും ശമ്പളം തികയില്ല. എന്നുകരുതി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള ഒരു ശ്രമം പോലും നടത്താതെ അവനെ മരണത്തിലേക്ക് വിടുന്നത് ആമിക്ക് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല.
എങ്ങനെ ചികിത്സയ്ക്കായി പണം കണ്ടെത്തും എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് തനിക്ക് എളുപ്പത്തിൽ ചെയ്യാവുന്ന കവിതയെഴുത്തിനെ പറ്റി ആമി ഓർത്തത്. ഉടൻ തന്നെ ഫെയ്‌സ്ബുക്കിൽ ആമി ഒരു കുറിപ്പെഴുതി പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന്റെ ഉള്ളടക്കം ഇതായിരുന്നു. 'നിങ്ങളുടെ സുഹൃത്തിനോ, സഹോദരിക്കോ, സഹോദരനോ ആർക്കുവേണ്ടിയും മനോഹരമായ കവിതകൾ ആവശ്യമുള്ളവർ സമീപിക്കുക, ഞാൻ എഴുതിത്തരാം. പക്ഷേ ഓരോ കവിതയ്ക്കും ഞാൻ 250 മുതൽ 500 രൂപ വരെ വാങ്ങും കാരണം, ആ പണം എന്റെ സുഹൃത്തിന്റെ കാൻസർ ചികിത്സയ്ക്ക് വേണ്ടി നൽകാനാണ്. സുഹൃത്ത് ആനം കാൻസർ ബാധിച്ച് ചികിത്സയിലാണ്''.
പ്രതിമാസം 10000 മുതൽ 15000 രൂപവരെ ഇത്തരത്തിൽ കവിതയെഴുതി ഉണ്ടാക്കാനാണ് ആമി വിചാരിച്ചത് എങ്കിലും സോഷ്യൽ മീഡിയ ആമിയുടെ പോസ്റ്റ് ഏറ്റെടുത്തു. മറ്റു ചില കവികളും കവിത എഴുതി ആനത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മുന്നോട്ടു വന്നു. അങ്ങനെ 25 ലക്ഷം രൂപ ഫണ്ട് പിരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ചികിത്സാ സഹായ നിധി രൂപപ്പെട്ടു. നിലവിൽ, 14 ലക്ഷം രൂപ ഇത്തരത്തിൽ പിരിച്ചു കഴിഞ്ഞു.
സഹായിക്കാനുള്ള മനസാണ് എല്ലാത്തിലും പ്രധാനം എന്ന് തന്റെ പ്രവർത്തിയിലൂടെ തെളിയിച്ച് ആമി മാതൃകയായിരിക്കുകയാണ്. പിരിച്ചെടുത്ത ഫണ്ടിനൊപ്പം ഇപ്പോൾ ആനം നെറൂലയുടെ ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങളും വലുതാകുന്നു. സുഹൃത്ത്ബന്ധത്തിന്റെ ദൃഢതകൂടി മനസിലാക്കിത്തരികയാണ് ആമിയുടെ കഥ