2009ലായിരുന്നു അത്. ഡേമിയൻ മാൻഡെർ എന്ന ഓസ്ട്രേലിയക്കാരൻ സിംബാബ്‌വെയിലെ കണ്ടാമൃഗസംരക്ഷണ കേന്ദ്രത്തിലെ ആന്റി–പോച്ചിങ് യൂണിറ്റിനൊപ്പം കാട്ടുകൊള്ളക്കാരെ തേടി ഇറങ്ങിയതാണ്. പത്തൊൻപതാം വയസ്സിൽ ഓസ്ട്രേലിയൻ നാവികസേനയിൽ ചേർന്നതാണ് ഡേമിയൻ. പിന്നീട് നേവൽ ക്ലിയറൻസ് ഡൈവിങ്ങിൽ കുറച്ചു കാലം. 2003ൽ, തന്റെ ഇരുപത്തിനാലാം വയസ്സിൽ, ഓസ്ട്രേലിയൻ സൈന്യത്തിലെ സ്പെഷൽ ഫോഴ്സിൽ സ്നൈപറായി പ്രത്യേക പരിശീലനം. ആറു വർഷക്കാലം ഇറാഖിൽ ആ ജോലി തുടർന്നു. ഡേമിയന്റെ വാക്കുകളിൽ പറഞ്ഞാൽ ‘തന്നെയും തന്റെ ഒപ്പമുള്ളവരെയും തോക്കിൻമുനയാൽ രക്ഷപ്പെടുത്തി നീങ്ങിയ നാളുകൾ’. പിന്നെയും പലപ്പോഴായി ഡേമിയന് ഇറാഖിലേക്കു പോകേണ്ടി വന്നു. ഇറാഖി പൊലീസിന് പരിശീലനം നൽകാനും സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനായിട്ടും മറ്റുമൊക്കെ.
ജീവിതം ഇതെങ്ങോട്ടാണു പോകുന്നതെന്ന് മനസിലാകാത്ത നാളുകള്‍. സാഹസികതയാണു മനസ്സു നിറയെ, അതിനാൽത്തന്നെ തിരികെ നാട്ടിലെത്തിയാലും സാധാരണ ജോലിയൊന്നും ചെയ്യാനാകില്ല. അങ്ങനെയാണ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കു തിരിക്കുന്നത്. വന്യമൃഗവേട്ടക്കാരെ തടയുന്നതിനുള്ള സംഘത്തിനൊപ്പം ചേരുകയെന്നതായിരുന്നു ലക്ഷ്യം. അവർക്കൊപ്പമുള്ള ആദ്യയാത്രയിൽത്തന്നെ ഡേമിയന്റെ ജീവിതത്തിലെ ഏറ്റവും നിർണായക വഴിത്തിരിവും സംഭവിച്ചു. രക്തപങ്കിലമായ അത്രയും കാലത്തെ ജീവിതത്തിൽപ്പോലും മനസ്സിൽത്തട്ടാത്ത ഒരു കാഴ്ചയാണ് സിംബാബ്‌വെയിലെ ഒരു കാട്ടിൽ ഡേമിയനെ കാത്തിരുന്നിരുന്നത്. പൂർണമായും തല വെട്ടിമാറ്റിയ ഒരു ആനയുടെ ഈച്ചയാർക്കുന്ന ജഡം!